ചില്ലറ വില്പനയിൽ ഏഴുകിലോ 100 രൂപയ്ക്ക്
പാലക്കാട്: സീസണിൽ വിളവെടുപ്പ് സജീവമായി ഉത്പാദനവും വർദ്ധിച്ചതോടെ സവാളയ്ക്ക് വൻ വിലയിടിവ്. വലിയങ്ങാടിയിൽ ഇന്നലെ കിലോയ്ക്ക് എട്ടുമുതൽ 13 രൂപ വരെയാണ് സവാളയ്ക്ക് ഈടാക്കിയത്.
കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിൽ ഏഴുമുതൽ പത്തുരൂപ വരെയാണ് മൊത്തക്കച്ചവട വില. ചില്ലറ വില്പന കേന്ദ്രങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും ഏഴുകിലോ നൂറുരൂപ നിരക്കിലും വിൽപ്പന നടക്കുന്നുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും സവാള കൂടുതലായി ഉല്പാദിപ്പിക്കുന്നത്. ഇതിൽ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സവാള എത്തുന്നത്.
പച്ചക്കറിയുടെ ദക്ഷിണേന്ത്യയിലെ പ്രധാന മാർക്കറ്റാണ് കോയമ്പത്തൂർ. ഒരുകിലോ സവാള കോയമ്പത്തൂരിൽ എത്തിക്കാൻ അഞ്ചുരൂപ വരെ ചെലവുവരും. എം.ജി.ആർ മാർക്കറ്റിൽ മാത്രം ദിവസം 500 ടൺ സവാള വരുന്നുണ്ട്. ടി.ഡി മാർക്കറ്റിലും ഇതേ അളവിൽ എത്തും. ഒട്ടൻചത്രം, മേട്ടുപ്പാളയം മാർക്കറ്റുകളിലും വൻതോതിൽ സവാളയെത്തും. ഇവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുപോകുന്നത്.
മുതലെടുക്കാൻ ഏജന്റുമാർ
ഏപ്രിലിൽ വിളവെടുപ്പ് സീസൺ അവസാനിക്കും വരെ ഈ രീതിയിൽ സവാളയ്ക്ക് വിലയിടിയുമെന്നാണ് വിപണി നൽകുന്ന സൂചന. അതിനുശേഷം വില വൻതോതിൽ കൂടാനും സാദ്ധ്യതയുണ്ട്. ഇതു മുന്നിൽക്കണ്ട് വൻതോതിൽ സവാള സംഭരിച്ചുവെക്കുന്ന വൻകിട ഏജന്റുമാരും സജീവമാണ്. വിപണിയിലെ ക്ഷാമം മുതലെടുത്ത് വിലക്കയറ്റം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.
സർക്കാർ ഇടപെടണം
സവാളയ്ക്ക് വിലയിടിഞ്ഞാലും കൂടിയാലും കർഷകർക്ക് എന്നും നഷ്ടം തന്നെയാണ്. വൻകിട ഏജന്റുമാരാണ് കൊള്ളലാഭം കൊയ്യുന്നത്. വിലയിടിയുന്ന വേളയിൽ കർഷകരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് നടപ്പാക്കണം. അധിക വിളവ് കിട്ടുമ്പോൾ അവ സംഭരിച്ച് ക്ഷാമഘട്ടത്തിൽ വില നിയന്ത്രിക്കാൻ സർക്കാരുകൾ രംഗത്തിറങ്ങണം.
-പച്ചക്കറി വ്യാപാരികൾ.
വൻകിട ഏജന്റുമാർ അഞ്ചുമുതൽ പത്തുരൂപ വരെ നിരക്കിലാണ് സവാള എത്തിക്കുന്നത്. ഏപ്രിൽ അവസാനം വിളവെടുപ്പ് തീരുന്നത് വരെ ഈ രീതിയിൽ സവാളയ്ക്ക് വിലയിടിയുമെന്നാണ് കരുതുന്നത്.
-ആർ.വിജയൻ, വ്യാപാരി, വലിയങ്ങാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |