പാലക്കാട്: ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പൊങ്ങിയപ്പോൾ പുറത്താക്കിയ നേതാവിന് കോൺഗ്രസ് പ്രവർത്തരുടെ സ്വീകരണം. വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ ബൊക്കെ നൽകിയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ എല്ലാം പറയുമ്പോഴും രാഹുൽ തങ്ങളുടെ എം.എൽ.എ ആണെന്നാണ് കെ.എസ്.യു ജില്ലാ സെക്രട്ടറി അടക്കം പറയുന്നത്. രാഹുലിനൊപ്പം പോയാൽ എന്താണെന്നും പാലക്കാട്ടെ എം.എൽ.എ അല്ലേയെന്നും പ്രവർത്തകർ ചോദിക്കുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കിയത് അല്ലേ എന്ന് ചോദിച്ചിക്കുമ്പോൾ ഇവർക്ക് മറുപടി ഒന്നുമില്ല. രാഹുലിനെതിരെയുള്ള നടപടിയിൽ കെ.പി.സി.സി നേതൃത്വത്തിൽ തന്നെ കടുത്ത ഭിന്നത നിൽക്കുന്നുണ്ട്. താഴേത്തട്ടിൽ ഇപ്പോഴും രാഹുൽ അനുകൂലികൾ ഉണ്ടെന്നാണ് ഇന്നലത്തെ സ്വീകരണം വ്യക്തമാക്കുന്നത്.
പൊങ്ങിയത് 15 ദിവസത്തിന് ശേഷം
15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പൊങ്ങിയത്. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു. സി.പി.എം പ്രവർത്തകർ രാഹുലിനെ കൂവി വിളിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് എം.എൽ.എ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല. തിരക്കില്ലാത്ത സമയത്താണ് വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് പ്രതികരിച്ചത്. എന്നാൽ രാഹുലിന്റെ വരവിൽ പാർട്ടിക്ക് ബന്ധം ഇല്ലെന്നും ആശയവിനിമയം ഇല്ലെന്നുമാണ് കെ.പി.സി.സി നേതൃത്വം അറിയിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. രാഹുൽ ബലാത്സംഗം ചെയ്‌തെന്ന കേസിനെയും പരാതിയെയും സംശയിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിമുൻകൂർ ജാമ്യം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |