പാലക്കാട്: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡായ ചാഴിയാട്ടിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പാലക്കാട് ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി ഗ്രാമപഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി നിർത്തിവയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ, രോഗബാധിത മേഖലകളിൽ നിന്നും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടപോകുന്നതും നിരോധിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ ഒരു കി.മീ ചുറ്റളവിൽ കേന്ദ്രസർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോൾ പാലിക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും മറ്റ് ഫാമുകളിലേക്ക് പന്നികളെ കൊണ്ടപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അനധികൃത കടത്ത് തടയാനായി ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പൊലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധനകൾ നടത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട റാപ്പിഡ് റെസ്‌പോൺസ് ടീം അടിയന്തിരമായി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |