വടക്കഞ്ചേരി: മലയോര മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന കാട്ടുപന്നി ശല്യം ഇപ്പോൾ വടക്കഞ്ചേരി, ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി തുടങ്ങിയ നാട്ടിൻ പുറങ്ങളിലേക്കും നഗരപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കറികളും പന്നിശല്യം മൂലം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. നിലവിൽ അവശേഷിക്കുന്ന വാഴ, തെങ്ങിൻതൈകൾ, നെൽകൃഷി എന്നിവയ്ക്കും പന്നികൾ വൻ നാശമാണ് വരുത്തുന്നത്. നെൽപ്പാടങ്ങളിലെ വരമ്പുകൾ കുത്തിമറിക്കുന്നത് മൂലം വെള്ളം സംഭരിക്കാൻ കഴിയാത്തത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നു. കൃഷിനാശത്തിന് പുറമെ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും മുന്നിൽ പന്നിക്കൂട്ടം ചാടുന്നത് പതിവായതോടെ യാത്രക്കാരും ഭീതിയിലാണ്. ഷൂട്ടർമാരുടെ അഭാവത്തിന് പുറമെ സാമ്പത്തിക ബാധ്യതയും കർഷകരെ വലയ്ക്കുന്നുണ്ട്. ഷൂട്ടർമാരുടെ വാഹന സൗകര്യം, തിരകൾ, ചത്ത പന്നികളെ കുഴിച്ചുമൂടാനുള്ള ചെലവ് എന്നിവ കർഷകർ തന്നെ വഹിക്കേണ്ടി വരുന്നു. ഷൂട്ടർമാർക്ക് പ്രതിഫലം നൽകാൻ പഞ്ചായത്തുകളിൽ വ്യവസ്ഥയുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുക അനുവദിക്കാൻ അധികൃതർ മടിക്കുകയാണ്. വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുകയും ഷൂട്ടർമാർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ഈ ദുരിതത്തിന് ശാശ്വത പരിഹാരമാകൂ.
വനംവകുപ്പിന്റെ പുതിയ നിർദ്ദേശം തിരിച്ചടി
കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും വനംവകുപ്പിന്റെ പാനലിലുള്ള പല തോക്ക് ലൈസൻസികൾക്കും വേട്ടയിൽ പ്രായോഗിക പരിചയമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലൈസൻസ് ഉള്ളവർ ഒട്ടേറെ ഉണ്ടെങ്കിലും കൃത്യമായി വെടിവെക്കാനോ പന്നികളെ നേരിടാനോ ഇവർക്ക് പരിശീലനം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വനംവകുപ്പിന്റെ പാനലിലുള്ള ഷൂട്ടർമാർക്ക് കൃത്യമായ പരിശീലനം നൽകണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ സ്‌പോർട്സ് ലൈസൻസുള്ളവരാണ് കൃത്യതയോടെ ഈ ദൗത്യം നിർവഹിക്കുന്നത്. എന്നാൽ ഇവരെ ഒഴിവാക്കണമെന്ന വനംവകുപ്പിന്റെ പുതിയ നിർദ്ദേശം തിരിച്ചടിയാകുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പരിചയസമ്പന്നരായ ഷൂട്ടർമാരെ ഒഴിവാക്കുന്നത് പന്നിശല്യം വർദ്ധിക്കാൻ മാത്രമേ സഹായിക്കൂ എന്നാണ് കർഷകരുടെ പക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |