പാലക്കാട്: കൊവിഡ് പ്രതിസന്ധിക്കിടെ പാചകവാതക വില കുതിച്ചുയരുന്നത് ജനജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു. സാധാരണക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായത്. ഈ മാസം മാത്രം 25.50 രൂപയാണ് കൂട്ടിയത്. പാചകവാതക വിലയോടൊപ്പം ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കുടുംബങ്ങളെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നുണ്ട്.
ഗാർഹിക പാചകവാതക സിലിണ്ടറിന് സെപ്തംബറിൽ 25.50 രൂപയാണ് കൂട്ടിയത്. ഇതോടെ ആകെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 73.50 രൂപയും കൂട്ടി. ഇവയുടെ വില 1692.50 രൂപയുമായി. കഴിഞ്ഞമാസവും പാചകവാതകത്തിന് 25 രൂപ കൂട്ടിയിരുന്നു. മാർച്ച്, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലും വില വർദ്ധിച്ചിരുന്നു.
കൊവിഡിനിടയിൽ അടുക്കള ബഡ്ജറ്റിനെ താളം തെറ്റിച്ചാണ് വില കുതിക്കുന്നത്. ഇതോടെ ഒരാളുടെ വരുമാനം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകുന്ന കുടുംബങ്ങളിൽ പലരും പാചകം വിറക് അടുപ്പിലേക്ക് മാറിതുടങ്ങി. എന്നാൽ നഗരങ്ങളിൽ ഫ്ളാറ്റുകളിലും അപാർട്ട്മെന്റുകളിലും താമസിക്കുന്നവരാണ് വില വർദ്ധനവിൽ നട്ടംതിരിയുന്നത്. ഇവർക്ക് വിറകടുപ്പ് ഉപയോഗിക്കാൻ നിവർത്തിയില്ലാത്ത അവസ്ഥയാണ്.
.മാർച്ച് : 826- 1618
.ഏപ്രിൽ :816- 1647.50
.മേയ്: 816- 1602
.ജൂൺ: 816.50- 1478
.ജൂലായ്: 841.50 1563.50
.ആഗസ്റ്റ് 1- 16: 841.50- 1623
.ആഗസ്റ്റ് 17-31: 866.50- 1618
.സെപ്തംബർ: 891.50- 1692.50
-നിലവിലെ പ്രതിസന്ധിയിൽ പാചകവാതക വില വർദ്ധനവ് കുടുംബ ബഡ്ജറ്റിനെ തകർക്കുന്ന അവസ്ഥയാണ്. ഇങ്ങനെ പോയാൽ വരും മാസങ്ങളിലായി 1000 രൂപ കൊടുക്കേണ്ടിവരും. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് താങ്ങാവുന്നതിനും അപ്പുറമാണ് നിലവിലെ വില.
- അമ്പിളി, വീട്ടമ്മ, തേങ്കുറുശ്ശി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |