പാലക്കാട്: സംഘടനാപരമായ മാറ്റങ്ങളുമായി ബി.ജെ.പി സംസ്ഥാനത്തെ 140 നിയോജകമണ്ഡലം കമ്മിറ്റികൾ രണ്ടുവീതം മണ്ഡലം കമ്മിറ്റികളായി വിഭജിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താണ് മാറ്റം. ഇതുപ്രകാരം 280 മണ്ഡലം കമ്മിറ്റികളുണ്ടാകും. പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും ഘടനയിൽ മാറ്റമില്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങൾ.
പ്രായപരിധിയിലും നിയന്ത്രണങ്ങളുണ്ട്. 45 വയസിൽ കൂടുതലുള്ള മണ്ഡലം പ്രസിഡന്റുമാരെ പരിഗണിക്കില്ല. പുതുതലമുറയെ പരിഗണിക്കും. പാർട്ടി ഘടകങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളുണ്ടാകും. മതന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്ഥലത്തെ പ്രാധിനിത്യം അനുസരിച്ച് പരിഗണന നൽകും. പുതുതായി വരുന്നവർക്കും അവസരമുണ്ടാകും. പാർട്ടിയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാകും നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ റെയിൽ പദ്ധതിക്കെതിരായുള്ള സമരത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങൾ നടത്തും. മുസ്ലീം തീവ്രവാദികളുമായുള്ള സി.പി.എം കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. മതതീവ്രവാദ ശക്തികളുമായി രണ്ടു മുന്നണികളും കൈകോർക്കുന്നതിൽ പ്രതിഷേധിക്കും.
എസ്.ഡി.പി.ഐ അക്രമങ്ങളിൽ ഇരകളാവുന്നവർക്കുവേണ്ടി അപലപിക്കാനും അവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും എം.എൽ.എമാരും എം.പിമാരുമെന്നും തയ്യാറാവാത്തത് വോട്ട് ബാങ്ക് മൂലമാണെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |