പാലക്കാട്: മാസ്റ്റർ പ്ലാനിനെ ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ സംഘർഷം. ഇന്നലെ രാവിലെ 11 മണിയോടെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് 20 വർഷത്തെ ഡിജിറ്റൽ മാസ്റ്റർപ്ലാൻ അവതരിപ്പിക്കുന്നതിന് ചേർന്ന പ്രത്യേക യോഗത്തിലാണ് ബി.ജെ.പി ഭരണകക്ഷിയംഗങ്ങളും യു.ഡി.എഫ് പ്രതിപക്ഷാംഗങ്ങളും കൈയാങ്കളിക്കും സംഘർഷത്തിനും വേദിയൊരുക്കിയത്. നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ മാസ്റ്റർപ്ലാൻ അവതരിപ്പിക്കുന്നതിനിടെ വിദഗ്ദ്ധ സമിതിയംഗങ്ങളായ മെട്രോമാൻ ഇ. ശ്രീധരന്റെയും മുംബായ് ഐ.ഐ.ടി പ്രൊഫ. ഡോ. മാലതി കൃഷ്ണന്റെയും പേരുകൾ പ്രഖ്യാപിച്ചതോടെയാണ് യു.ഡി.എഫ് പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്സൺന്റെ ചേംബറിലേക്ക് പ്രതിഷേധവുമായി എത്തിയത്.
കഴിഞ്ഞ കൗൺസിലിൽ ഡിജിറ്റൽ മാസ്റ്റർ പ്ലാനിന്റെ യോഗം ചേരുകയും ഉപസമിതിയെ തിരെഞ്ഞടുക്കുകയും ചെയ്തിരുന്നു. ആ ഉപസമിതിയംഗങ്ങളെ കൂടി ഉൾപ്പെടുത്തതെ പുതുതായി രണ്ട് പേരെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം കൂട്ടിയതോടെ സഭ നിറുത്തിവെക്കുകയായിരുന്നു. രണ്ട് തവണയും യോഗം നടപടികൾ ആരംഭിച്ചപ്പോൾ തടസ്സപ്പെട്ടതോടെ ചെയർപേഴ്സൺ ചേംബറിൽ പാർലിമെന്ററി നേതാക്കളുടെ യോഗം വിളിക്കുകയും വിശദമായ ചർച്ച ചെയ്ത ശേഷം മാത്രമേ വിദഗ്ദ്ധ സമിതിയിൽ രണ്ട് പേരെ ഉൾപ്പെടുത്തുകയും ചെയ്യുകയുള്ളൂവെന്ന് പ്രഖ്യാപിച്ചതോടെയാണ് സഭ നടപടികൾ തുടരാൻ അനുവദിച്ചത്. തുടർന്ന് മാസ്റ്റർ പ്ലാൻ പ്രതിപക്ഷാംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ ടൗൺ പ്ലാനിംഗ് ഓഫീസർ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ കൈയേറ്റം ചെയ്തതായി ആരോപണവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |