ഒറ്റപ്പാലം: ഒരിടവേളയ്ക്കു ശേഷം കൊവിഡ് സാഹചര്യം വീണ്ടും രൂക്ഷമായതോടെ കന്നുകാലി ചന്തകളുടെ പ്രവർത്തനം ആശങ്കയിലായി. രണ്ട് മാസം മുൻപാണ് ചന്തകൾ ഒന്നര വർഷത്തെ കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന് പ്രവർത്തിക്കാനാരംഭിച്ചത്. ഇതിനെ തുടർന്ന് വാണിയംകുളം, കോങ്ങാട്, കുഴൽമന്ദം, പെരുമ്പിലാവ് തുടങ്ങിയ പ്രധാന കന്നുകാലി ചന്തകൾ തുറന്നു പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ഇന്നലെ നടന്ന വാണിയംകുളം ചന്തയിലടക്കം പഴയപോലെ കന്നുകാലി കച്ചവടം നടന്നില്ല. ഇരുപത് ലോഡ് കന്നുകാലികൾ മാത്രമാണ് എത്തിയത്. മുൻപ് 120 ലോഡ് കന്നുകാലികൾ എത്തിയിരുന്ന ചന്തയാണിത്. രണ്ട് മാസത്തിനിടയിൽ നടന്ന എട്ട് ചന്തകളിലും കച്ചവടം കുറവായിരുന്നു എന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ വീണ്ടും കൊവിഡും, ഒമിക്രോണും പിടിമുറുക്കിയതോടെ കന്നുകാലി ചന്തകൾ വീണ്ടും ആശങ്കയിലാണ്.
കാലിവരവ് കുറയും
തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിങ്ങനെ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ഇവിടെ കന്നുകാലികളെത്തുന്നത്. അതിർത്തിയിൽ അതത് സംസ്ഥാനങ്ങൾ പരിശോധന കർശനമാക്കിയതോടെ ഇനി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കാലി വരവ് അനിശ്ചിതത്വത്തിലാവും. ഇതോടെയാണ് വാണിയംകുളത്തടക്കം ചന്തയുടെ പ്രവർത്തനം ആശങ്കയിലായത്. പാലക്കാട്, തൃശുർ ,മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് കന്നുകാലി വ്യാപാരവുമായി വാണിയംകുളത്തടക്കം ചന്തയിലെത്തുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |