അട്ടപ്പാടിയിലെ കുരുമുളകിൽ ദ്രുതവാട്ടം വ്യാപകം
അഗളി: അട്ടപ്പാടിയിലെ കുറവൻപാടി, പുലിയറ പ്രദേശങ്ങളിൽ കുരുമുളക് കൃഷിയിൽ ഇലകൾ കൊഴിച്ചൽ വ്യാപകമായതിനെ തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും ശാസ്ത്രജ്ഞരുടെ സംഘമെത്തി. അഗളി വിള ആരോഗ്യകേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നേരത്തെ ജില്ലാ കൃഷി ഉദ്യോഗസ്ഥരുടെ സംഘം വിവിധ കൃഷിയിടങ്ങൾ സന്ദർശിക്കുകയും കൃഷി ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജി.അനിൽകുമാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചത്. ഡോ. കെ.വി.സുമയ്യ, പാലക്കാട് കെ.വി.കെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി.പി.മൂസ, സോയിൽ സയൻസ് അസോസിയേറ്റ് പ്രൊഫ. ഡോ. പി.ആർ.നിത്യ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലത ശർമ്മ, കൃഷി ഓഫീസർ ദീപ ജയൻ, കൃഷി ഉദ്യോഗസ്ഥരായ വി.ബി.അമ്പു, എസ്.ശ്വേത, നൗഷാദ് ചേന്നാട്ട് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ തോട്ടത്തിൽ പടർന്നു പിടിച്ചിരിക്കുന്നത് ദ്രുതവാട്ടം തന്നെയാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. തുടക്കത്തിൽ തന്നെ ദ്രുതവാട്ടം നിയന്ത്രിക്കാനുള്ള പരിഹാര മാർഗങ്ങൾ അഗളി കൃഷിഭവൻ അധികൃതർ നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് കർഷകർ പരീക്ഷിച്ചിരുന്നില്ല. ഇതാണ് രോഗം വ്യാപിച്ച് ചെടി നശിച്ചുപോകാൻ കാരണമെന്ന് സംഘം പറഞ്ഞു.
പരിഹാരം
രോഗവ്യാപനം തടയാൻ പൂർണമായും ഉണങ്ങിയ വള്ളികൾ പിഴുതുമാറ്റുക
മഴക്കാലത്തിന് മുമ്പായി ഒരുശതമാനം ബോർഡോ മിശ്രിതം ചെടികളിൽ തളിക്കുക. കോപ്പർ ഓക്സി ക്ലോറൈഡ് ഒരുലിറ്റർ വെള്ളത്തിന് രണ്ട് ഗ്രാം എന്നകണക്കിൽ വള്ളിയുടെ വലിപ്പമനുസരിച്ച് 5- 10 ലിറ്റർ ചെടികളുടെ ചുവട്ടിൽ ഒഴിക്കുക.
ജൈവിക രോഗനിയന്ത്രണ മാർഗങ്ങൾ നടപ്പാക്കുക
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തുക
നിമാവിര നിയന്ത്രണം നടപ്പാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |