പാലക്കാട്: ആദിവാസികൾക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിനൽകിയ അട്ടപ്പാടിയിലെ ഭൂമാഫിയയെ സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഇൻവെസ്റ്റിഗേഷൻ വിംഗിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു. അട്ടപ്പാടി കില ഹാളിൽ നടന്ന കമ്മിഷൻ സിറ്റിംഗിൽ ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
അട്ടപ്പാടിയിൽ സർക്കാർ നടപ്പാക്കുന്ന വിവിധ സൗജന്യ സേവനങ്ങളെ അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ സമർപ്പിക്കാൻ കമ്മിഷൻ ജില്ലാ ആരോഗ്യ വിഭാഗത്തോട് നിർദ്ദേശിച്ചു. പി.എം.ആർ.വൈ പദ്ധതിയിൽ അർഹരായവർക്ക് വായ്പ ലഭ്യത ഉറപ്പാക്കണമെന്ന് ലീഡ് ബാങ്ക് അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വ്യവസായ സംരംഭകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കമ്മിഷൻ അടുത്ത സിറ്റിംഗിൽ റിപ്പോർട്ട് നൽകണമെന്നും ലീഡ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളെ കുറിച്ചുള്ള നിരവധി പരാതികൾ ലഭിച്ചതായും കമ്മിഷൻ അറിയിച്ചു. നേരത്തെ ലഭിച്ച നൂറിലേറെ പരാതികൾ പരിഗണിച്ച കമ്മിഷൻ ഇരുപതോളം പുതിയ പരാതികളും സ്വീകരിച്ചു. റവന്യു, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങി നിരവധി വകുപ്പ് ഉദ്യോഗസ്ഥർ സിറ്റിംഗിൽ പങ്കെടുത്തു. കമ്മിഷന്റെ അടുത്ത സിറ്റിംഗ് ജൂൺ 14ന് പാലക്കാട് നടക്കുമെന്ന് കമ്മിഷൻ സെക്രട്ടറി വിജയകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |