പാലക്കാട്: കൊവിഡ് വ്യാപന കാലത്തും വിശ്രമമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുടുംബശ്രീ തൊഴിലാളികൾ മഴക്കാല മുന്നൊരുക്കളുടെ ഭാഗമായി നടക്കുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിലും സജീവമാകുന്നു. ഇത്തരത്തിൽ നാടിനെ വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് അനുഭവിക്കേണ്ടി വരുന്നതോ നിരവധി പ്രതിസന്ധികളും. ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കൈയ്യുറകൾ, ബൂട്ട്സ്, റെയിൻകോട്ട്, തൊപ്പി എന്നിവ ഇല്ലാതെയാണ് പല തൊഴിലാളികളും ശുചീകരപ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇത് തൊഴിലാളികൾക്ക് പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഓരോ വർഷവും വിതരണം ചെയ്യുന്ന ഇത്തരം സുരക്ഷാ മുൻകരുതൽ സാമഗ്രികൾ പലർക്കും കൃത്യസമത്ത് ലഭിക്കാറില്ല. അതുകൊണ്ടുതന്നെ പഴകിയയും കേടുവന്നതുമായ സാധനങ്ങളാണ് മിക്കവരും ഇപ്പോഴും ഉപയോഗിക്കുന്നത്.
നിലവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ നടക്കുന്ന ജനകീയ ശുചീകരണത്തിലാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത കർമ്മസേനയോടൊപ്പം പ്രധാന പങ്കുവഹിക്കുന്നത്. പഞ്ചായത്തുകളിൽ ഏകോപനത്തിനായി റിസോഴ്സ് പേഴ്സൺമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ലോക്ക് ഡൗൺ കാലത്തും ശുചിത്വം ഉറപ്പാക്കാൻ രംഗത്തുണ്ടായിരുന്ന തൊഴിലാളികൾക്കാണ് ഇത്തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത്. എന്നാൽ ആദ്യഘട്ടമെന്ന നിലയിൽ കൈയ്യുറ, മാസ്ക്, യൂണിഫോം എന്നിവ വിതരണം ചെയ്തിട്ടുണ്ടെന്നും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തൊഴിലാളികൾക്കും എല്ലാ സുരക്ഷാഉപകരണങ്ങളും ലഭ്യമാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വീടുകളിൽനിന്ന് കിട്ടുന്നത് 100 രൂപ
മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾക്ക് ഒരു വീട്ടിൽ നിന്ന് ലഭിക്കുന്നത് 100 രൂപമാത്രം. ഇതുപോലും പലരും കൃത്യമായി കൊടുക്കാറില്ല. ശമ്പള വർദ്ധനവിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. നഗരസഭയിൽ നിന്ന് വേതനമായി ലഭിക്കുന്നത് 150 രൂപയാണ്. 2003ൽ കുടുംബശ്രീ ആരംഭിച്ചശേഷം 2005-ൽ താത്കാലിക ജീവനക്കാരായ ഭൂരിഭാഗംപേരും ഇപ്പോഴും താത്കാലികക്കാർ തന്നെയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |