പാലക്കാട്: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓവർ ലോഡ് പരിശോധനയുടെ ഭാഗമായി 25 ടിപ്പറുകളിൽ നിന്ന് 1034750 രൂപ പിഴ ഈടാക്കി. ഒഴലപ്പതി, വേലന്താവളം, മേനോൻപാറ, കഞ്ചിക്കോട് മേഖലകളിൽ നടത്തിയ പരിശോധനയിലാണ് അമിതഭാരവുമായെത്തിയ വാഹനങ്ങൾ പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും അതിർത്തികടന്നെത്തുന്ന അമിതഭാരം കയറ്റിയ ടിപ്പറുകൾ ജില്ലയിലെ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധനയുണ്ടെന്നറിഞ്ഞ് നൂറോളം അമിതഭാരം കയറ്റിയ ടിപ്പറുകൾ റോഡരികിൽ ഉപേക്ഷിക്കുന്ന നിലയുണ്ടായി. പരിശോധന കണ്ട് ദേശീയപാതയിൽ ഗതാഗതം തടസപ്പെടുന്നരീതിയിലും മറ്റുവാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലും അമിതഭാരം കയറ്റിയ ടോറസ് ടിപ്പർ വാഹനം പൂട്ടിയിട്ട് കടന്നുകളഞ്ഞ ഡ്രൈവർ കിഴക്കഞ്ചേരി സ്വദേശിയായ വർഗീസിനെ പരിശോധന നടത്തിയ എ.എം.വി.ഐ വാളയാർ പൊലീസിന്റെയും ഹൈവേ പട്രോൾ യൂണിറ്റിന്റേയും സഹായത്തോടെ പിടികൂടി കേസെടുത്തു.
35 ടൺ പെർമിറ്റുള്ള മിക്കവാഹനങ്ങളിലും 50 മുതൽ 65 ടൺവരെ ഭാരംകയറ്റിയതായി പരിശോധനയിൽ തെളിഞ്ഞു. കൂടാതെ റോഡ് ടാക്സ് അടയ്ക്കാതെ സർവീസ് നടത്തിയ 3 ടിപ്പറുകൾക്കെതിരെയും നടപടിയെടുത്തു. 8 മണിക്കൂർ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥൻ 1034750 എന്ന ഉയർന്ന തുക പിഴയായി ചുമത്തിയത് മോട്ടാർ വാഹനവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് . അനധികൃതമായി ചുവപ്പ്, നീല ലൈറ്റുകൾ ഘടിപ്പിച്ച ടിപ്പറുകൾക്കെതിരെയും കേസുകൾ എടുത്തു.
പാലക്കാട് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ പി.വി.ബിജു, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ സി.എൻ.പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനാ റിപ്പോർട്ട് പാലക്കാട് ആർ.ടി.ഒയ്ക്ക് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |