ചിറ്റൂർ: കിഴക്കൻ പ്രദേശത്തെ കള്ള് ചെത്ത് മേഖലയിൽ അപകടമരണങ്ങൾ വർദ്ധിക്കുന്നതിൽ ചെത്തുതൊഴിലാളികൾ ഭീതിയിൽ. ഇന്നലെ പുലർച്ചെ നാലിന് വണ്ണാമട പാറക്കളം സജീഷ് (27) എന്ന തൊഴിലാളി കള്ള് ചെത്തുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചു. രണ്ടാഴ്ച മുമ്പ് മീനാക്ഷിപുരം കുഞ്ചുമേനോൻപതി കവിഅരശൻ (23) തെങ്ങിൽ നിന്നും വീണ് മരണപ്പെട്ടിരുന്നു. രണ്ടുപേരും അവിവാഹിതരാണ്. കഴിഞ്ഞ വെള്ളിയാഴ്ച കൊഴിഞ്ഞാമ്പാറ കരിമണ്ണ് സ്വദേശി നാരായണസ്വാമി (55) കള്ള് ചെത്തി ഇറക്കുന്നതിനിടെ തെങ്ങിൽ നിന്നും വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇത്തരത്തിൽ ചെത്ത് മേഖലയിൽ നിരന്തരമായി സംഭവിക്കുന്ന അപകടങ്ങൾ തൊഴിലാളികളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഓരോ വർഷവും 10-15 തൊഴിലാളികളാണ് അപകടങ്ങളിൽപ്പെട്ട് മരിക്കുന്നത്. അപകടംമൂലം കിടപ്പിലായവർ ഇതിന്റെ രണ്ടിരട്ടിവരും. തെങ്ങുകൾ തമ്മിൽ കയറു കെട്ടിയുള്ള ചെത്ത്, ഇരുമ്പ് ഏണി ഉപയോഗിക്കൽ, മട്ടയിൽ ചവിട്ടികയറൽ ഇതെല്ലാമാണ് അപകടങ്ങൾക്ക് വഴിവെയ്ക്കുന്നത്. ചിറ്റൂർ മേഖലയിൽ മാത്രം 1300 ചെത്ത് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും അംഗീകൃത തൊഴിലാളികളല്ലാത്തവരാണ്. ഇവർ അപകടംമൂലം മരണപ്പെട്ടാൽ ഒരു ധനസഹായവും ലഭിക്കില്ല. ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികൾ അപകടത്തിൽപ്പെട്ട് മരണപ്പെട്ടാൽ ആറ് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അംഗവൈകല്യം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
തൊഴിലാളികളെ അവഗണിക്കുന്നു
അബ്കാരി നിയമപ്രകാരം കരം അടച്ച് തെങ്ങ് ചെത്തുന്ന തൊഴിലാളികൾ അപകടത്തിൽപെടുന്നത് എക്‌സൈസ് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണമുണ്ട്. വിവിധ ജില്ലകളിലേക്ക് കള്ള് അളക്കുന്ന ചെത്ത് തൊഴിലാളികളെ തൊഴിലുടമകൾ അവഗണിക്കുകയാണ്. അംഗീകൃത തൊഴിലാളിയല്ലെന്നുള്ള കാരണത്താലാണ് അപകടമരണങ്ങൾ പോലും അധികൃതർ അവഗണിക്കുന്നതെന്ന് തൊഴിലാളികൾതന്നെ ചൂണ്ടികാട്ടുന്നു. കള്ള് കടത്ത് പെർമിറ്റുകളിൽ അംഗീകൃത തൊഴിലാളികളുടെ പേരുണ്ടാകുമെങ്കിലും അവർ ജോലി ചെയ്യാതെ അസംഘടിതരായ തൊഴിലാളികളാണ് ഭൂരിഭാഗം തോപ്പുകളിലും ജോലി ചെയ്യുന്നത്. ചിറ്റൂർ മേഖലയിൽ ജോലി ചെയ്തു വരുന്ന മുഴുവൻ ചെത്തുതൊഴിലാളികൾക്കും രജിസ്‌ട്രേഷൻ നൽകണമെന്നുള്ള ആവശ്യവും നിരന്തരമായി അവഗണിക്കപ്പെടുകയാണെന്ന പരാതിയും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |