പാലക്കാട്: ലഹരി ഉപയോഗത്തിന്റെ വ്യാപ്തി കണ്ടെത്താൻ എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തിമിഷന്റെ സഹായത്തോടെ സർവേയ്ക്ക് തയ്യാറെടുത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. വീടുകളിലെത്തിയാണ് മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അടിമപ്പെട്ടവരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുക. വിദ്യാർത്ഥികൾക്കിടെ ലഹരി ഉപയോഗം കൂടിവരുന്നതിന്റെ അടിസ്ഥാനത്തിലാണ് കേഡറ്റുകളുടെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. കേഡറ്റുകൾക്ക് സർവേക്കുള്ള പ്രത്യേക പരിശീലനം ഉടൻ നൽകും.
ഒരു സ്‌കൂളിൽ നിന്ന് 20 കേഡറ്റുകളെയാണ് സർവേക്കായി നിയോഗിക്കുക. ഇതിന്റെ ഭാഗമായി ഓരോ കേഡറ്റും അവരവരുടെ പരിസരത്തെ അഞ്ച് വീടുകളിലെത്തി സർവേ നടത്തും. ഇത്തരത്തിൽ ഒരു സ്‌കൂൾ 100 വീടുകളിൽനിന്ന് സർവേയെടുക്കും. സർവേയ്ക്കു ശേഷം റിപ്പോർട്ട് കേഡറ്റുകൾ എക്‌സൈസ് വകുപ്പിന് സമർപ്പിക്കണം. സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കൂലിപ്പണിക്കാർ തുടങ്ങിയ എല്ലാവിഭാഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നിലവിൽ എക്‌സൈസ് എൻഫോഴ്സ്‌മെന്റിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് ലഹരിയുടെ വ്യാപ്തി വിലയിരുത്തുന്നത്.
ലഹരികടത്ത് തടയാൻ കാമറയും
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരികടത്ത് തടയാനും നിരീക്ഷിക്കാനുമായി എക്‌സൈസ് വകുപ്പ് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ആനക്കട്ടി, വാളയാർ, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപ്പുണ്ണി ചെക്ക്‌പോസ്റ്റുകളിൽ കാമറകൾ സജ്ജമാണ്. ചെമ്മണാമ്പതിയിലും ഒഴലപ്പതിയിലും കാമറ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്. കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ, മേഖലാതലത്തിലുള്ള ജോയിന്റ് എക്‌സൈസ് കമ്മിഷണർ, തിരുവനന്തപുരത്തുള്ള കമ്മിഷണർ എന്നിവരുടെ ഓഫീസുകളിൽ ലഭ്യമാകും.
സ്‌കൂളുകളും കോളേജുകളും തുറന്നതോടെ എക്‌സൈസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻമേഖല കേന്ദ്രീകരിച്ച് എക്‌സൈസ് വകുപ്പിന്റെ ബോഡർ പട്രോളിംഗും വാളയാർ മുതൽ വാണിയമ്പാറ വരെയുള്ള ഹൈവേ കേന്ദ്രീകരിച്ച് ടാസ്‌ക് ഫോഴ്സ് പട്രോളിംഗും സജ്ജമാണ്.
കെ.ആർ.അജിത്,
ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |