പാലക്കാട്: മഴ ശക്തമായതോടെ വൈറൽ പനിക്കൊപ്പം കുട്ടികളിലുണ്ടാകുന്ന തക്കാളിപ്പനിക്കെതിരെയും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. തക്കാളിപ്പനി അപകട സാദ്ധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാനും സാധ്യതയുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗം കൂടുതലായും ബാധിക്കുമെന്നതിനാൽ കൂടുതൽ കരുതൽ വേണം. രോഗലക്ഷണം കണ്ടാൽ ഉടൻ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 1096 പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് ഒ.പിയിൽ ചികിത്സ തേടിയത്.
തക്കാളിപ്പനി
.കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലും കണ്ടുവരുന്ന ഒരിനം വൈറസ് രോഗം
.തുടർച്ചയായ ശക്തമായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, രക്തചംക്രമണത്തിന് തടസം എന്നിവയുണ്ടാകാം
.രോഗബാധിതരിൽ നിന്ന് നേരിട്ട് മറ്റുള്ളവരിലേക്ക് രോഗം പകരും
.മൂക്ക്, തൊണ്ട, തൊലിപ്പുറത്തെ കുമിളകൾ എന്നിവയിലെ സ്രവം, ഉമിനീർ എന്നിവയിൽ നിന്നാണ് രോഗം പകരുന്നത്
ലക്ഷണങ്ങൾ
പനി, ക്ഷീണം, സന്ധിവേദന, കൈയിലും കാൽവെള്ളയിലും വായ്ക്കകത്തും കൈ-കാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കൾ, തടിപ്പുകൾ, വയറുവേദന, ഛർദ്ദി, വയറിളക്കം.
ശ്രദ്ധിക്കേണ്ടവ
.കുട്ടികളുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക
.അസുഖം മാറുന്നതുവരെ കുട്ടികളെ പുറത്തുവിടരുത്
.ധാരാളം വെള്ളം കുടിപ്പിക്കണം
.കുളിപ്പിക്കുമ്പോൾ തൊലിപ്പുറത്തെ കുമിള പൊട്ടിക്കരുത്
.കുരുക്കൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം
.വായിലെ കുരുക്കൾ കുറയ്ക്കാൻ തണുത്ത ഭക്ഷണം നൽകുക
.ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പിട്ട് വൃത്തിയാക്കുക
.സാധാരണ വൈറസ് രോഗം ആണെങ്കിലും ജാഗ്രതവേണം. ഇടവിട്ട് ധാരാളം വെള്ളം നൽകുക. ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് സാധാരണനിലയിൽ രോഗം ഭേദമാകും.
ആരോഗ്യവകുപ്പ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |