വടക്കഞ്ചേരി: ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പേവിഷബാധ നിയന്ത്രണ തീവ്രയജ്ഞ കുത്തിവെയ്പ്പ് ക്യാമ്പിന് സമാപനമായി. ക്യാമ്പിൽ 380 വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി. ഗ്രാമപഞ്ചായത്തിലെ വാർഡുകളിലും മൃഗസംരക്ഷണ കേന്ദ്രങ്ങളിലുമായാണ് തീവ്ര പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾ നടന്നത്. പഞ്ചായത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഒരു വർഷത്തിൽ 900ത്തോളം വളർത്തുമൃഗങ്ങൾക്കാണ് വാക്സിനേഷൻ നൽകിയത്. കൂടാതെ എല്ലാ ബുധനാഴ്ചകളിലും മൃഗാശുപത്രിയിൽ കുത്തിവയ്പ് നടന്നു വരുന്നുണ്ട്. ക്യാമ്പിൽ പങ്കെടുക്കാത്തവർക്ക് ഈ ദിവസങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് കുത്തിവെപ്പെടുക്കാമെന്ന് വടക്കഞ്ചേരി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ശ്രീദേവി അറിയിച്ചു. ഓരോ മാസവും മൃഗാശുപത്രിയിൽ കുറഞ്ഞത് നൂറ് വളർത്തുമൃഗങ്ങൾക്ക് കുത്തിവെയ്പ്പ് നടക്കുന്നുണ്ട്. വളർത്തു നായ്ക്കളെയും പൂച്ചകളെയും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കുന്നതിനും നിർബന്ധമായും ലൈസൻസ് എടുക്കുന്നതിനും വേണ്ട നടപടികൾ ഗ്രാമപഞ്ചായത്തിൽ നടന്നുവരികയാണ്. വടക്കഞ്ചേരി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ.പി.ശ്രീദേവി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സജി, ബിന്ദു എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ തെരുവുനായ്കൾക്ക് വാക്സിനേഷൻ നൽകുന്നതിനും ഇവയെ പിടിക്കുന്നതിനും സന്നദ്ധരായവരുടെ രജിസ്‌ട്രേഷൻ നടന്നു വരികയാണ്. നാല് പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സന്നദ്ധരായ കൂടുതൽ പേരെ കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. പേവിഷബാധയേറ്റ് ചത്ത ഇൻഷ്വറൻസ് ഇല്ലാത്ത രണ്ട് പശുക്കളുടെ ഉടമസ്ഥർക്ക് ജില്ലാകളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഇൻഷുറൻസ് ഉള്ള രണ്ട് വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർക്ക് ക്ലെയിം ലഭിക്കുന്നതിനും വേണ്ട നടപടികൾ ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സ്വീകരിച്ചു കഴിഞ്ഞതായും സീനിയർ വെറ്ററിനറി സർജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |