പാലക്കാട്: ഗതാഗത നിയമ ലംഘനങ്ങൾ വർദ്ധിക്കുന്നത് മൂലം സ്ഥിലം അപകട മേഖലയായി മാറി വടക്കഞ്ചേരി- വാളയാർ ദേശീയപാത. ഭാരവാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾ ഇടതുവശത്തുകൂടെ മറികടക്കാൻ ശ്രമിക്കുന്നതാണ് പ്രധാനമായും അപകട കാരണമാകുന്നതായി ദേശീയപാത കരാർ കമ്പനിയായ വാളയാർ- വടക്കഞ്ചേരി എക്സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം അപകടത്തിനും കാരണം ലൈൻ ട്രാഫിക് ലംഘനമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ചരക്കുലോറികൾ, മറ്റു ഭാരവാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയവ ഇടതുവശത്തിലൂടെ മാത്രമേ യാത്ര ചെയ്യാൻ പാടൂവെന്നും നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയെങ്കിലും ദേശീയപാതയിൽ ഇതാരും പാലിക്കാറില്ല. പല ജംഗ്ഷനുകളിലെയും സിഗ്നലുകളും ശരിയായി പ്രവർത്തിക്കുന്നില്ല.
ദീർഘദൂര യാത്രയിൽ ഡ്രൈവറുടെ ക്ഷീണം, റോഡ് നിയമം പാലിക്കാതിരിക്കൽ, അശ്രദ്ധയോടെയുള്ള മറികടക്കൽ എന്നിവ അപകടം ക്ഷണിച്ചുവരുത്തുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. മികച്ച റോഡായതിനാൽ വേഗം കൂടുന്നത് ഡ്രൈവർമാർക്ക് തിരിച്ചറിയാനാകുന്നില്ല. സർവീസ് റോഡുകളിൽ നിന്ന് ചെറുവാഹനങ്ങൾ അശ്രദ്ധമായി പ്രധാന പാതയിലേക്ക് കയറുന്നതും അപകടങ്ങൾക്ക് കാരണമാണ്. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരുടെ കണക്ക് പ്രകാരം മൂന്നു വർഷത്തിനിടെ നൂറോളം അപകടങ്ങളിലായി 35 പേർ മരിച്ചു. കഴിഞ്ഞ വർഷമാണ് തുടരെ അപകടങ്ങളുണ്ടായത്.
30 സ്ഥിരം അപകട മേഖല
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ജില്ലയിൽ 220 അപകട മേഖല അടയാളപ്പെടുത്തിയിട്ടുണ്ട്. വാളയാർ മുതൽ വടക്കഞ്ചേരി വരെ ദേശീയപാത 544ൽ 30 അപകട മേഖലയുണ്ട്.
വാളയാർ, മാൻപാർക്ക്, പതിനാലാംകല്ല്, ആലാമരം, പുതുശേരി പഞ്ചായത്ത്, കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ, സത്രപ്പടി, ഐ.ടി.ഐ, കുരുടിക്കാട്, പുതുശേരി, മരുത റോഡ്, കാഴ്ചപ്പറമ്പ്, വടക്കുമുറി, കണ്ണനൂർ, കുഴൽമന്ദം, കുളവൻമുക്ക്, ചരപ്പറമ്പ്, വെള്ളപ്പാറ, ചിതലി ജംഗ്ഷൻ, എരിമയൂർ തോട്ടുപ്പാലം, സ്വാതി ജംഗ്ഷൻ, നെല്ലിയാംകുന്നം, ഇരട്ടക്കുളം, അണക്കപ്പാറ, അഞ്ചുമൂർത്തി മംഗലം, മംഗലം പാലം, റോയൽ ജംഗ്ഷൻ, പന്തലാംപാടം, വാണിയംപാറ എന്നിവിടങ്ങളാണ് അപകട മേഖലയായി കണ്ടെത്തിയിട്ടുള്ളത്.
നിരവധി അപകടം നടന്ന പുതുശ്ശേരി, കാഴ്ചപറമ്പ്, കണ്ണനൂർ എന്നിവിടങ്ങളിൽ സിഗ്നൽ മറികടക്കാൻ വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് പ്രവേശിച്ച് നിയമം തെറ്റിക്കുന്നതും പതിവാണ്. നേരത്തെ കാഴ്ചപറമ്പിൽ പകൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |