കൊല്ലങ്കോട്: പുതുനഗരം-കൊല്ലങ്കോട് പ്രധാന പാതയിൽ ഊട്ടറ ഗായത്രി പുഴയ്ക്ക് കുറുകെയുള്ള 82 വർഷം പഴക്കുള്ള പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
സംഭവത്തെ തുടർന്ന് റോഡ് ആൻഡ് ബ്രിഡ്ജ് അസിസ്റ്റന്റ് എൻജിനീയർമാർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലങ്കോട് എസ്.എച്ച്.ഒ എ.വിപിൻദാസ് വിളിച്ചുചേർത്ത യോഗത്തിൽ പാലം അപകടാവസ്ഥയിലാണെന്നും ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടുന്നത് ഗുരുതരമായ അപകടത്തിന് കാരണമാകുമെന്ന നിർദ്ദേശത്തെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും.
പാലത്തിന്റെ രണ്ടാമത്ത് തൂണിന് മുകളിലായാണ് അപകടകരമായ വിധത്തിൽ കോൺക്രീറ്റ് പാളി തകർന്നത്. പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ പുഴയിലൂടെ വെള്ളം ഒഴുകുന്നത് കാണാം. ബലക്ഷയം സംഭവിച്ച പാലത്തിന്റെ തൂണുകളെ സംബന്ധിച്ചും കോൺക്രീറ്റ് കമ്പികൾ തുരുമ്പിച്ചും പ്ലാസ്റ്ററിംഗ് അടർന്ന് വീണുമുള്ള പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് 'കേരളകൗമുദി" നേരത്തെ വാർത്ത നൽകിയിരുന്നു.
1940ൽ ബ്രിട്ടീഷുകാർ ഒന്നര ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിച്ച പാലമാണിത്. നാല് തൂൺ ഉൾപ്പെടുന്ന പാലത്തിന് പത്തുവർഷം മുമ്പേ ബലക്ഷയം കണ്ടെത്തിയിരുന്നു. കോൺക്രീറ്റ് പാളികൾ അടർന്നും വാഹനങ്ങൾ പോകുമ്പോൾ കുലുക്കവും പതിവായിരുന്നു. വിദഗ്ദ്ധ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പാലം പുതുക്കിപ്പണിയാൻ നടപടിയായില്ല. ബലക്ഷയമുണ്ടായിട്ടും പതിവായി ഭാരവാഹനങ്ങൾ ഇതുവഴി കടന്നുപോയിരുന്നു. ഇതാണ് കോൺക്രീറ്റ് പാളി അടർന്ന് വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വാഹനങ്ങൾ തിരിച്ചുവിടുന്നു
അപകടാവസ്ഥയിലായ പാലം അടച്ചിടുന്നതോടെ വാഹനങ്ങൾ കോവിലകംമൊക്ക്- ആലമ്പള്ളം വഴിയുംനും കൊല്ലങ്കോട്- ആനമാറി പാതയിലൂടെ മലയാമ്പള്ളം വഴിയും ഊട്ടറയിൽ എത്തിച്ചേരണം. ഇന്ന് വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമുള്ള തീരുമാനം അനുസരിച്ച് ഭാവിയിൽ ഗതാഗതം സുഗമമാക്കാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബസുടമകൾ, വ്യാപാരി സംഘടനകൾ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ.ബാബു എം.എൽ.എ അറിയിച്ചു.
ഭാര വാഹനങ്ങൾക്ക് നിയന്ത്രണം
ക്വാറികളിൽ നിന്നുള്ള അമിതഭാരം കയറ്റിയ വാഹനങ്ങളാണ് പാലത്തിന്റെ അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടിയത്. ആലമ്പള്ളം ചപ്പാത്തിലൂടെ ടോറസ് വാഹനം പോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗ്രാമീണ പാതകളിലൂടെയുള്ള ഓട്ടത്തിനും നിയന്ത്രണമുണ്ട്. അപകടാവസ്ഥയിലായ ഊട്ടറ പാലത്തിലൂടെ പത്തു ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് കയറ്റിയ വാഹനം കടന്നുപോകരുതെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും 30-40 ടൺ ഭാരം കയറ്റിയ വാഹനങ്ങൾ പതിവായി കടന്നുപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |