പത്തനംതിട്ട: ഡി.സി.സി പ്രസിഡന്റിന്റെ മുറി മുൻ പ്രസിഡന്റ് ബാബുജോർജ് ചിവിട്ടിത്തുറക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡി.സി.സി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇത് ലഭിച്ചത്. ശനിയാഴ്ച നടന്ന പുന:സംഘടന സംബന്ധിച്ച യോഗത്തിലെ ബഹളത്തിന് ശേഷമാണ് പ്രസിഡന്റിന്റെ മുറിയുടെ വാതിൽ ചവിട്ടിത്തുറന്നത്. മുൻ പ്രസിഡന്റുമാരായ പി.മോഹൻരാജ്, കെ.ശിവദാസൻ നായർ, ബാബു ജോർജ് എന്നിവരാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നത്. ഇതിനിടെ, പ്രകോപിതനായ ബാബുജോർജ് തിരികെവന്ന് പ്രസിഡന്റിന്റെ മുറിയുടെ കതകിൽ ചിവിട്ടുകയായിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആരെയും എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡി.സി.സി പ്രസിഡന്റ്. ശനിയാഴ്ച ഡി.സി.സി ഓഫീസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു ബഹിഷ്‌കരണവും ചവിട്ടി തുറക്കലും നടന്നത്. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ബാബു ജോർജിനെതിരെ നടപടിക്ക് സാദ്ധ്യത
ഡി.സി.സി പ്രസിഡന്റിന്റെ മുറി മുൻ പ്രസിഡന്റ് ബാബു ജോർജ് ചവിട്ടിത്തുറക്കുന്നതിന്റെ ദൃശ്യം അടക്കം കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകിയതായി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒരു മുതിർന്ന നേതാവിൽ നിന്ന് ഇത്തരത്തിൽ ഒരു അച്ചടക്കലംഘനം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് കെ.പി.സി.സിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി ഒാഫീസിനുള്ളിൽ നടന്ന സംഭവങ്ങളുടെ ദൃശ്യം പുറത്തുവിട്ടത് ആരാണെന്നത് സംബന്ധിച്ച് വിവാദം ഉയർന്നു. ദൃശ്യം പുറത്തുവിട്ടത് ഡി.സി.സി ഒാഫീസിനുള്ളിൽ ഉണ്ടായിരുന്നവരാണെന്ന് ബാബു ജോർജിനെ അനുകൂലിക്കുന്നവർ പറയുന്നു. ഇത് സംഘടനാ വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |