പന്തളം : തീപിടിത്തവും അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ പന്തളത്തുകാർ പറയും പറഞ്ഞുപറ്റിച്ച ഫയർസ്റ്റേഷന്റെ കാര്യം. രണ്ടുപതിറ്റാണ്ടിന് മുമ്പ് പന്തളത്തനുവദിച്ച ഫയർസ്റ്റേഷൻ ഇതുവരെയും തുടങ്ങാനായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് കിലോമീറ്ററുകൾ താണ്ടി ഫയർഫോഴ്‌സ് എത്തുമ്പോൾ അപകടത്തിൽപ്പെട്ടവരുടെ കഥകഴിയും. പി.കെ.കുമാരൻ എം.എൽ.എ ആയിരുന്ന കാലത്താണ് ഫയർസ്റ്റേഷന് അനുമതി ലഭിച്ചത്.
പഞ്ചായത്ത് അടിസ്ഥാന സൗകര്യം ഒരുക്കി നൽകുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട് നിരവധി ഫയർസ്റ്റേഷൻ ആരംഭിച്ചെങ്കിലും പന്തളത്തെ പ്രഖ്യാപനം മാത്രം നടപ്പിലായില്ല.
2006 - 2007 പദ്ധതിയിലുൾപ്പെടുത്തി പൂഴിക്കാട് ചിറമുടിയിലുള്ള പഞ്ചായത്ത് സ്ഥലത്ത് അടിസ്ഥന സ്വകര്യങ്ങളൊരുക്കുന്നതിന് 2 ലക്ഷം രൂപ അനുവദിച്ചു. വാഹനഷെഡും ഓഫീസ് റൂമും വാട്ടർ ടാങ്കും നിർമ്മിക്കുന്നതിനായിരുന്നു തുക. എന്നാൽ പണി പകുതിയാക്കി കരാറുകാരൻ മടങ്ങിയതോടെ ഫയർസ്റ്റേഷൻ ത്രിശങ്കുവിലായി.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുളനടയിൽ തുടങ്ങുവാൻ കെ.ശിവദാസൻ നായർ ശ്രമിച്ചിരുന്നു. അപ്പോൾ പന്തളത്തു തന്നെ തുടങ്ങുമെന്നും അതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.
പന്തളം വലിയ പാലത്തിന് സമീപമുള്ള പൊതുമരാമത്ത് പുറമ്പോക്കാണ് എം.എൽ.എ കണ്ടെത്തിയത്. എന്നാൽ സ്ഥലം വിട്ടുനല്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല.
കഴിഞ്ഞ പന്തളം നഗരസഭാ ഭരണസമിതി ചിറമുടിയിലുള്ള 40 സെന്റ് സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നൽകാമെന്നു അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഡിപ്പാർട്ടുമെന്റിന് 99.9 വർഷത്തേക്ക് എഴുതിനൽകി.
കെട്ടിടം പണിയുന്നതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് നഗരസഭ പൂഴിക്കാട് തോണ്ടുകണ്ടത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലവും കെട്ടിടവും കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടു മൂന്ന് വർഷം കഴിഞ്ഞു.
കിലോ മീറ്ററുകൾ കടന്ന് രക്ഷകർ എത്തും
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ആളപായമുണ്ടായാലും തീപിടിച്ച് അത്യാഹിതങ്ങൾ സംഭവിച്ചാലും വാഹന അപകടങ്ങളിൽപെട്ടലും കിണറ്റിൽ വീണാലും എല്ലാം ഫയർഫോഴ്‌സിന്റെ സഹായം പന്തളം നഗരസഭ, തുമ്പമൺ, കുളനട, മെഴുവേലി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വേണ്ടിവരുമ്പോൾ അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് എത്തുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാ വർഷവും ശബരിമല സീസണിൽ മാത്രം പന്തളത്ത് താൽകാലിക ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
10 വർഷത്തിലേറെയായി ആവശ്യപ്പെട്ടിട്ടും ആരും കേൾക്കാനില്ല. പന്തളം ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |