തിരുവല്ല : രക്തസാക്ഷി പി.ബി.സന്ദീപ് കുമാറിന്റെ സ്മരണകൾ നിറഞ്ഞുനിന്ന തിരുവല്ലയിൽ സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ് നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ക്യാപ്ടനായുള്ള ജാഥയുടെ ജില്ലയിലെ ആദ്യസ്വീകരണ സമ്മേളനത്തിലേക്ക് കൊടുംചൂടിനേയും അവഗണിച്ച് ആയിരങ്ങൾ ഒഴുകിയെത്തി. ആലപ്പുഴ ജില്ലയിലെ പര്യടനവും പൂർത്തിയാക്കി ജില്ലാഅതിർത്തിയായ കുറ്റൂരിലെ ആറാട്ടുകടവിൽ എത്തിച്ചേർന്ന ജാഥയെ സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മൂവരും തുറന്നവാഹനത്തിൽ റോഡിനിരുവശങ്ങളിലും പ്രവർത്തകരെ അഭിവാദ്യംചെയ്ത് തിരുവല്ല ടൗണിലേക്ക് എത്തിച്ചേർന്നു. ട്രാഫിക് ജംഗ്‌ഷനിൽ നിന്ന് ജാഥാംഗങ്ങളെ ഹാരാർപ്പണത്തോടെ സ്വീകരിച്ച് വാദ്യമേളങ്ങളോടെയും നിശ്ചലദൃശ്യങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. വേദിക്കു മുന്നിൽ റെഡ് വോളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകി. സംഘാടകസമിതി ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആൻറണിയുടെ അദ്ധ്യക്ഷതയിൽ നടന്ന മഹാസമ്മേളനത്തിൽ കൺവീനർ അഡ്വ.ആർ.സനൽകുമാർ സ്വാഗതം ആശംസിച്ചു. ജാഥാംഗങ്ങളായ പി.കെ.ബിജു, സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി.തോമസ്, കെ.ടി.ജലീൽ, കെ.യു.ജനീഷ് കുമാർ എം.എൽ.എ എന്നിവർ പ്രസംഗിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന ട്രഷറർ എൻ.എം.രാജു, ജില്ലാപ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, നേതാക്കളായ കെ.പത്‌മകുമാർ, കെ.പ്രകാശ് ബാബു, പ്രമോദ് ഇളമൺ, അഡ്വ.സുധീഷ് വെൺപാല, ആർ.മനു എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിസ്റ്റ് നേതാക്കളെ വരയിലാക്കി ജിതേഷ്
സമ്മേളനവേദിയിൽ നിമിഷചിത്രകാരൻ ജിതേഷിന്റെ വരയരങ്ങ് നടന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്, വി.എസ്.അച്യുതാനന്ദൻ, ചെഗുവേര, പിണറായി വിജയൻ തുടങ്ങി ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദന്റെ വരെ രേഖാച്ചിത്രങ്ങൾ വേഗത്തിൽ ചിത്രീകരിച്ചത് നേതാക്കളെയും പ്രവർത്തകരെയും ആവേശഭരിതരാക്കി. ജിതേഷിനെ എം.വി.ഗോവിന്ദൻ പൊന്നാടയണിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി മറ്റു കലാപരിപാടികളും വേദിയിൽ അരങ്ങേറി. സന്ദീപ് കുമാറിന്റെ കുടുംബത്തെ എം.വി.ഗോവിന്ദൻ ആദരിച്ചു. കർഷകത്തൊഴിലാളികൾ പൂക്കൾ നൽകി ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.വിവിധ മേഖലകളിലുള്ള നിരവധിപ്പേർക്ക് സമ്മേളനത്തിൽ ആദരവേകി. മുൻസിപ്പൽ മൈതാനം നിറഞ്ഞുകവിഞ്ഞ പ്രവർത്തകരുടെ അഭിവാദ്യങ്ങൾ സ്വീകരിച്ചശേഷം ജനകീയ പ്രതിരോധ ജാഥ അടുത്ത സ്വീകരണസ്ഥലമായ റാന്നിയിലേക്ക് പോയി. ഫെബ്രുവരി 20ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ 18ന് തിരുവനന്തപുരത്ത് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |