സീതത്തോട് : സീതത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡായ ഗുരുനാഥൻമണ്ണിൽ പന്നികൾ കൂട്ടമായി ചത്തത് പന്നിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ഒരുമാസം മുമ്പ് സ്വകാര്യ വ്യക്തിയുടെ ഫാമിലെ എൺപത് പന്നികളാണ് ചത്തത്. സംശയംതോന്നി പരിശോധനയ്ക്ക് അയച്ച സാമ്പിളിൽ ഇന്നലെയാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ശേഷിച്ച രണ്ട് പന്നികൾകൂടി ചത്തതോടെ സംശയം ബലപ്പെട്ടു. കാടിനോട് ചേർന്ന ഭാഗത്താണ് ഫാം നടത്തിയിരുന്നത്. കാട്ടുപന്നികളിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യരിലേക്ക് ഇതുവരെ പകർന്നതായി കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്ക് പന്നികളെ കൊണ്ടുപോകുന്നതിനും ഇങ്ങോട്ട് കൊണ്ടുവരുന്നതിനും മൂന്നു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി.
പന്നിയിറച്ചി വിൽക്കുന്ന കടകൾക്ക് നിരോധനം
ഈ പ്രദേശത്തിന്റെ ചുറ്റളവിൽ പന്നിയിറച്ചി വിൽക്കുന്ന കടകൾ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കലും പൂർത്തിയാക്കുന്നതുവരെ തുറന്നുപ്രവർത്തിക്കരുത്. പന്നിയിറച്ചി വിൽക്കുന്നതിനും കൊണ്ടുപോകുന്നതിനും അനുവാദമില്ല.
പൊതുജന സഞ്ചാരം, ഗതാഗത നിയന്ത്രണം
ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തണം.
കോന്നി തഹസിൽദാർ, സീതത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ പൊലീസിന്റെ സഹായത്തോടെ നിർദേശങ്ങൾ നടപ്പാക്കും. ആവശ്യമായ പൊലീസ് സേനയെ രോഗബാധിത പ്രദേശത്തും 10 കിലോമീറ്റർ ചുറ്റളവിലുള്ള നിരീക്ഷണ പ്രദേശത്തും നിയോഗിച്ച് ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻ പ്ലാൻ പ്രകാരമുള്ള തയാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും നടപ്പാക്കും.
രോഗബാധിത പ്രദേശങ്ങൾ
രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ :
1. സീതത്തോട്, 2.ചിറ്റാർ, 3.തണ്ണിത്തോട്, 4.റാന്നി പെരുനാട്, 5.വടശേരിക്കര.
ജാഗ്രതാസമിതികൾ മേൽനോട്ടം വഹിക്കണം
പ്രാദേശിക തലത്തിൽ ജാഗ്രതാ സമിതികൾ കാര്യക്ഷമമായ മേൽനോട്ടം വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്.
ടാസ്‌ക്‌ഫോഴ്‌സുകളുടെ പ്രവർത്തനം, തോക്ക് ലൈസൻസുള്ള ഷൂട്ടർമാരുടെ പരിശീലനം എന്നിവ യോഗം വിലയിരുത്തി. തോക്ക് ലൈസൻസുള്ള ഷൂട്ടർമാരിൽ പരിശീലനം ആവശ്യമുള്ളവർ ഡി.എഫ്.ഒ കോന്നി, ഡി.എഫ്.ഒ റാന്നി, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ 23ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |