തിരുവല്ല : കൊടുംചൂടിൽ ആശ്വാസമായി നമ്മുടെ കൈകളിൽ എത്തുന്ന കുപ്പിവെള്ളത്തിന് പിന്നിൽ നഷ്ടങ്ങളുടെയും കടങ്ങളുടെയും കണ്ണീരിന്റെയും കാഴ്ചകളുണ്ട്. വ്യാപാരികൾ അമിതലാഭം ഇൗടാക്കി വിൽപ്പന നടത്തുമ്പോൾ കുപ്പിവെള്ള കമ്പനികൾ നിലനിൽപ്പിനായി പാടുപെടുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ കടന്നുവരവിൽ കടംകയറി നാട്ടിൽ അടച്ചുപൂട്ടിപ്പോയത് നിരവധി കമ്പനികൾ. ഇന്ധനവില വർദ്ധന ഉൾപ്പെടെയുള്ള ഭാരിച്ച ചെലവുകൾ കാരണം കടുത്ത വേനലിലും പ്രതിസന്ധിക്ക് അയവില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തിയശേഷം വായ്പയെടുത്ത് ലക്ഷങ്ങൾ മുടക്കി യന്ത്രസാമഗ്രികൾ സ്ഥാപിച്ച ശേഷമാണ് സാധാരണയായി കുടിവെള്ള വിതരണ കമ്പനികൾ ആരംഭിക്കുന്നത്. ഇതിനായി സർക്കാരിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും ഉദ്യോഗസ്ഥരുടെ പരിശോധന ഉറപ്പാക്കി അനുമതി നേടുകയും വേണം. കുടിവെള്ളം കുപ്പിയിലാക്കി പായ്ക്ക് ചെയ്തു വിൽപ്പന നടത്തുകയാണെന്ന് പറയാമെങ്കിലും ഇതിന് പിന്നിലെ മനുഷ്യാദ്ധ്വാനം വളരെ വലുതാണ്. പല കമ്പനികളിലും പത്തിലധികം ജീവനക്കാരുണ്ട്. ഇതോടൊപ്പം ഭാരിച്ച ഇന്ധനവില വർദ്ധനവും നികുതിയും കൂടിവരുന്ന മറ്റ് ചെലവുകളും ഈ വ്യവസായത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.
കുടിവെള്ള കമ്പനികൾ 8 രൂപയ്ക്ക് നൽകുന്ന ഒരു ലിറ്ററിന്റെ ഒരുകുപ്പി വെള്ളം 20 രൂപയ്ക്കാണ് വ്യാപാരികൾ വിൽപ്പന നടത്തുന്നത്.
ന്യായവിലയില്ല, മറുനാടന്റെ ഭീഷണിയും
ഉൽപ്പാദന ചെലവിന് ആനുപാതികമായി ലാഭം ലഭിക്കുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. കടകളിൽ കൊടുക്കുന്ന കുപ്പിവെള്ളത്തിന് വിൽപ്പന വിലയുടെ പകുതിപോലും കമ്പനി ഉടമകൾക്ക് ലഭിക്കുന്നില്ല. സർക്കാർ ഇടപെടൽ ഉണ്ടായിട്ടും ഈ സ്ഥിതി തുടരുകയാണ്. നാട്ടിലെ ഈ ദുസ്ഥിതി തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്ന് നിരവധി കുപ്പിവെള്ള കമ്പനികളുടെ കടന്നുവരവ്. ഇതുമൂലം വിപണിയിൽ മത്സരം ശക്തമായി. പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തിലധികം ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വെള്ളപ്പൊക്കവും കൊവിഡും വരുത്തിയ സാമ്പത്തിക ബാധ്യതകൾ കാരണം അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ പലതും ഇനിയും തുറക്കാനായിട്ടില്ല. വേനൽക്കാലത്തെ വിൽപ്പനയാണ് കമ്പനികൾക്ക് അൽപ്പമെങ്കിലും ആശ്വാസം. ഇത് കഴിയുന്നതോടെ വെള്ളത്തിന്റെ കച്ചവടം അമ്പത് ശതമാനത്തിൽ താഴെയാകും. വെള്ളം എത്തിക്കുന്ന പ്ലാസ്റ്റിക് കുപ്പിയുടെ പേരിലും വിൽപ്പന കുറഞ്ഞു. തീർത്ഥാടന കാലത്ത് ഉൾപ്പെടെ കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തുന്നതും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.
ഉൽപ്പാദിപ്പിക്കുന്ന കുപ്പിവെള്ളത്തിന് ന്യായമായ വില ലഭിക്കാത്തതിനാൽ പല കമ്പനികളും കടക്കെണിയിലാണ്. ഭാരിച്ച ചെലവുകൾ കാരണം പ്രതിസന്ധി നേരിടുന്ന ഈ വ്യവസായത്തെ കരകയറ്റാൻ അധികൃതർ ഇടപെടണം.
എം.വി.സോമൻ പിള്ള,
കേരള ബോട്ടിൽ വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |