ആറന്മുള: തുടർച്ചയായുണ്ടായ പ്രളയത്തിലും വെള്ളക്കെട്ടിലും തകർന്ന് ചെളി കയറിക്കിടക്കുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള പടിക്കെട്ട് അടിയന്തരമായി പുനർനിർമ്മിക്കാൻ ഹൈക്കോടതി നിർദ്ദേശം. മൂന്നു മാസമാണ് കോടതി ഇതിന് അനുവദിച്ച സമയം. കൊല്ലം കുരീപ്പുഴ ഉഷസിൽ ആർ. രാജേന്ദ്രന്റെ ഹർജിയിലാണ് ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രനും പി.ജി. അജിത് കുമാറും വിധി പുറപ്പെടുവിച്ചത്.
വള്ളസദ്യയോടനുബന്ധിച്ചും ജലോത്സവ സമയത്തും പള്ളിയോടങ്ങൾ അടുക്കുന്ന കടവുകളിൽ ചെളികയറിയതുമൂലം പള്ളിയോടങ്ങൾ കടന്നുപോകാനും ഭക്തർക്ക് സ്നാനംചെയ്യാനും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
1998-ൽ മാരാമൺ കൺവെൻഷൻ നഗറിനോട് ചേർന്നുള്ള കടവിൽ അശാസ്ത്രീയമായി നിർമ്മിച്ച കൽക്കെട്ടും ആറന്മുള വടക്കേനടയിൽ സ്റ്റേഡിയം നിർമ്മാണത്തിന് വ്യാപകമായി നടന്ന ചെളിവാരലും അനിയന്ത്രിത മണൽ വാരലുമാണ് കടവുകളുടെ നാശത്തിന് കാരണമായതെന്ന് പ്രളയാനന്തരം നടത്തിയ പാരിസ്ഥിതിക പഠനങ്ങൾ തെളിയിക്കുന്നു. പ്രളയാനന്തരം നടന്ന അശാസ്ത്രീയ ചെളിനീക്കവും വിമർശന വിധേയമായി.
വെള്ളപ്പൊക്കംമൂലം പമ്പയുടെ കടവുകളിലുണ്ടായ വ്യാപകമായ നാശത്തിന്റെ ഭാഗമാണ് ആറന്മുളയിലേതെന്നും ക്ഷേത്രക്കടവിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് പ്രദേശത്തെ കടവുകളുടെ പുനർ നിർമാണത്തിനുള്ള ദീർഘകാല വികസന പദ്ധതിയുടെ വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ച് അനുമതിക്ക് കാക്കുകയാണെന്നും എട്ടാം എതിർകക്ഷിയായ ജലസേചനവകുപ്പ് കൊല്ലം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |