SignIn
Kerala Kaumudi Online
Sunday, 01 September 2024 5.27 AM IST

സംവാദം : തേരോട്ടം 2024, തല്ലിയും തടഞ്ഞും ഐസക്കും ആന്റണിയും

Increase Font Size Decrease Font Size Print Page
issac

പത്തനംതിട്ട : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സംവാദം തേരോട്ടം 2024 വാദപ്രതിവാദങ്ങളുടെ വേദിയായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും പങ്കെടുത്തപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. കടമെടുപ്പും കാമ്പസ് രാഷ്ട്രീയവും ഇ.ഡിയും റബറും വികസനവും ചർച്ച വിധേയമായി.

കടമെടുപ്പും പലിശയും ഡോളറും
കടമെടുപ്പിലൂടെയും മസാല ബോണ്ടിലൂടെയും കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദിത്വം മുൻ ധനമന്ത്രിയായ തോമസ് ഐസക്കിന് ആണെന്ന ആന്റോ ആന്റണിയുടെ കുറ്റപ്പെടുത്തലോടെ കത്തിക്കയറിയ സംവാദവേദിയെ എെസക്കിന്റെ മറുപടി തണുപ്പിച്ചു. കഴിഞ്ഞ 60 വർഷത്തിനിടെ കേരളത്തിനുണ്ടായത് 1.72 കോടി രൂപയുടെ കടമായിരുന്നെങ്കിൽ ഐസക്കിന്റെ കാലയളവിൽ 3.25 ലക്ഷം കോടിയുടെ കടമുണ്ടായതായി ആന്റോ ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ പേരിൽ തോമസ് ഐസക് വിദേശത്തുനിന്ന് മസാല ബോണ്ട് വാങ്ങിയത് 9.72 ശതമാനം പലിശയ്ക്കായിരുന്നുവെന്ന് ആന്റോ ആരോപിച്ചു.

എന്നാൽ ആരോപണം തോമസ് ഐസക് തള്ളി. ഇന്ത്യൻ രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് മസാല ബോണ്ട് വാങ്ങിയത്. മറ്റു കടമെടുപ്പുകളെല്ലാം ഡോളറിന്റെ മൂല്യത്തിലാണ്. ഇതാകുമ്പോൾ വിപണിയിൽ ഡോളറിനുണ്ടാകുന്ന വ്യതിയാനത്തിനനുസൃതമായി തുക ഉയരും. എന്നാൽ മസാലബോണ്ടിന്റെ പലിശ ഇന്ത്യൻ പണത്തിന്റെ അടിസ്ഥാനത്തിലാണ്.

എസ്.എഫ്‌.ഐയെ തള്ളിപ്പറയുമോ ?
കാമ്പസുകളിൽ എസ്.എഫ്‌.ഐ നടത്തുന്ന ക്രൂരതകളെ തള്ളിപ്പറയാൻ എൽ.ഡി.എഫും തോമസ് ഐസക്കും തയാറുണ്ടോയെന്ന് ആന്റോ ആന്റണി.

കേരളത്തിലെ കാമ്പസുകളിൽ ഇന്നേവരെ മൂന്ന് ഡസനോളം എസ്.എഫ്‌.ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക്. ഒരു സംഭവത്തിന്റെ പേരിൽ എസ്.എഫ്‌.ഐയെ കുറ്റപ്പെടുത്താൻ ആർക്കും അർഹതയില്ല. കെ.എസ്.യുക്കാരായ ആരെങ്കിലും കാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടോയെന്നും ഐസക് ചോദിച്ചു.

ഇ.ഡിയെ ഭയമില്ല
ഇ.ഡിയെ തനിക്കു ഭയമില്ല. രണ്ടു വർഷമായി അവർ എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. അവരുടെ മുമ്പാകെ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് അവർ പറയട്ടെ.

മൈഗ്രേഷൻ കോൺക്ലേവിലൂടെ താൻ മുന്നോട്ടുവച്ച ആശയമാണ് വിജ്ഞാന പത്തനംതിട്ട. ഇതിനെ പ്രചാരണ വിഷയമാക്കുന്നതിൽ തെറ്റില്ല.

തോമസ് ഐസക്.

വികസനം പറഞ്ഞ് ഇരുവരും
പത്തനംതിട്ട മണ്ഡലത്തിന്റെ പശ്ചാത്തല വികസനത്തിനുതകുന്ന പദ്ധതികളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് തോമസ് ഐസക്. കേരളത്തിലെ ആദ്യത്തെ വിജ്ഞാന മണ്ഡലമായി പത്തനംതിട്ടയെ പരിവർത്തനം ചെയ്യുകയെന്നതാണ് ഇതിൽ പ്രധാനം. കൃഷി ആധുനികവത്കരിക്കുകയും ഇതിലൂടെ കർഷകർക്ക് വരുമാനം ഇരട്ടിയാക്കുകയുമെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. കഴിഞ്ഞ 15 വർഷത്തിനിടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു.

റബറും ആസിയാൻ കരാറും ബി.ജെ.പിയും
റബർ വിലത്തകർച്ചയ്ക്കു കാരണം ആസിയാൻ കരാറെന്ന് തോമസ് ഐസക്. ബി.ജെ.പി സർക്കാർ ഭരിച്ചപ്പോഴാണ് വില ഇടിഞ്ഞതെന്ന് ആന്റോ ആന്റണി. കോൺഗ്രസ് ഭരിച്ചപ്പോഴാണ് റബറിനു മെച്ചപ്പെട്ട വില ലഭിച്ചതെന്നും ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഇറക്കുമതി കൂട്ടി വില ഇടിച്ചതായും ആന്റോ പറഞ്ഞു.

അധികാര ദുർവിനിയോഗം
തോമസ് ഐസക്ക് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് പ്രചാരണം നടത്തുന്നത്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വോട്ടുപിടിത്തം നടത്തുന്നു. ഔദ്യോഗിക പരിപാടികളുടെ വേദി സ്ഥാനാർത്ഥി ഉപയോഗപ്പെടുത്തുന്നു.

ആന്റോ ആന്റണി

സംവാദത്തിന് താത്പര്യം ഇല്ലാത്തതിനാൽ

എൻ.ഡി.എ സ്ഥാനാർത്ഥി

അനിൽ ആന്റണി പങ്കെടുത്തില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.