ആവോലിക്കുഴിയിൽ കാട്ടാന ചരിഞ്ഞനിലയിൽ

Sunday 31 May 2026 12:56 AM IST
ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന

കോന്നി: അതുമ്പുംകുളം ആവോലിക്കുഴിയിലെ കൃഷിയി​ടത്തി​ൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചരിവുകാലായിൽ സന്തോഷിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം ഇന്നലെ രാവിലെ കണ്ടെത്തിയത്. സന്തോഷ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്ത് സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. വേലിയുടെ സമീപത്താണ് പത്തുവയസുള്ള കൊമ്പന്റെ ജഡം കണ്ടെത്തിയത്. കോന്നി ഫോറസ്റ്റ് റേഞ്ചിലെ ഉത്തരകുമരം പേരൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖലയോട് ചേർന്ന് ജനവാസ മേഖലയാണി​ത്.

കൃഷിയിടത്തിലെ സോളാർ വേലിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാന ചരിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി, റേഞ്ച് ഓഫീസർ ശശീന്ദ്രകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോന്നി ഫോറസ്റ്റ് വെറ്റിനറി യൂണിറ്റിലെ ഡോ.ജെയ്‌സ്മോൻ, തണ്ണിത്തോട് മൃഗാശുപത്രിയിലെ ഡോ.വിജി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം മറവ് ചെയ്തു.

സന്തോഷിന്റെ പേരിൽ വനംവകുപ്പ് കേസ് എടുത്തി​ട്ടുണ്ട്.

പ്രദേശത്ത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കോന്നി - തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷന് സമീപംവരെ പതിവായി കാട്ടാനകൾ എത്തുന്നുണ്ട്. അടുത്തിടെ സമീപത്തെ ചെങ്ങറ സമരഭൂമിക്ക് സമീപം കല്ലാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു.