പന്തളം : ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടംബങ്ങളെ പന്തളം നഗരസഭാ ഭരണ സമിതി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം ചേരിയ്ക്കൽ ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭാ കവാടത്തിൽ സമരം നടത്തി. ഇന്നലെ രാവിലെ 11 ന് ദുരിതാശ്വാസ ക്യാമ്പിൽ നിന്നെത്തിയവർ ബുദ്ധിമുട്ടുകളെക്കുറിച്ച് നഗരസഭ ഓഫീസിൽ സൂപ്രണ്ട് ആർ. രേഖയ്ക്കും ചെയർപേഴ്‌സൺ സുശീല സന്തോഷിനും പരാതി നൽകിയത് ബഹളത്തിടയാക്കി. കഴിഞ്ഞ അഞ്ചുദിവസമായി ഒറ്റപ്പെട്ട നിലയിൽ കഴിയുന്ന ചേരിയ്ക്കലിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ആശങ്കയൊഴിയുന്നില്ല. വെള്ളം കയറിയത് മൂലം ചെളി അടിഞ്ഞും ബലക്ഷയമുണ്ടായും കിടക്കുകയാണ് വീടുകൾ മിക്കതും. 2 വാർഡുകളിലായി 450 കുടുംബങ്ങൾ വെള്ളപ്പൊക്കത്തിന്റെ കെടുതിയും പേറിയാണ് കഴിഞ്ഞത്. ഇതിന് പരിഹാരം കാണാൻ നഗരസഭ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. നഗരസഭാ കൗൺസിലർ എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ റ്റി.കെ. സതി, ജുബിൻ, കെ. മോഹൻദാസ്, എം.കെ. രാജു, വിഷ്ണു കെ. രമേശ് എന്നിവർ സംസാരിച്ചു.
സഹായവുമായി വില്ലേജ് ഒാഫീസ്
പന്തളം : പ്രളയ ദുരിത ബാധിതർക്കു സഹായവുമായി 24 മണിക്കൂറും സജീവമായി പന്തളം വില്ലേജ് ഓഫീസ്. പന്തളത്തെ ആറു ക്യാമ്പുകളിലേക്കും അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ എത്തിച്ചു കൊടുക്കുന്നത് ഉദ്യോഗസ്ഥർ നേരിട്ടാണ്.
വില്ലേജ് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ നടക്കുന്നത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ മനു മുരളി, സഞ്ജയ് നാഥ്, സുരേഷ് കുമാർ, ഏറത്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷാജി എന്നിവരാണ് നേതൃത്വം നൽകുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഡെപ്യൂട്ടി തഹസിൽദാർ ജെ. സിജുവും പന്തളത്തു ക്യാമ്പ് ചെയ്യുന്നു.
കുരമ്പാല വില്ലേജിലും രണ്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വില്ലേജ് ഓഫീസർ സന്തോഷ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |