കോന്നി: സംസ്ഥാന സർക്കാർ 50 കോടി രൂപ മുതൽ മുടക്കിൽ കോന്നിയിൽ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ഗുരു നിത്യചൈതന്യ യതി സ്മാരകത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനാവാതെ വന്നതോടെ സ്ഥലം വാങ്ങാനുൾപ്പെടെയുള്ള പുതിയ പദ്ധതിക്കായി ശ്രമം നടക്കുന്നു. 2020 ഡിസംബറിലാണ് ഗുരു നിത്യ ചൈതന്യ യതിക്ക് ജന്മനാടായ കോന്നിയിൽ കിഫ്‌ബി പദ്ധതിയിലൂടെ 50 കോടി രൂപ ചെലവിൽ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. 1999 മേയ് 14 ന് യതി സമാധിയായതിനു ശേഷം 21 വർഷങ്ങൾക്ക് ശേഷമായിരുന്നു തീരുമാനം. ഇതിനായി കെ.യു. ജനീഷ്‌കുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ ആദ്യം അരുവാപ്പുലം പഞ്ചായത്തിൽ കോന്നി മെഡിക്കൽ കോളേജിന് സമീപവും, പിന്നീട് പ്രമാടം പഞ്ചായത്തിലെ വി.കോട്ടയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപവും തുടർന്ന് കലഞ്ഞൂർ പഞ്ചായത്തിലും റവന്യു പുറമ്പോക്ക് സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും ഇവിടം സ്‌മാരകം നിർമ്മിക്കാൻ അനുയോജ്യമല്ലാത്തതിനാൽ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞില്ല. പദ്ധതി നടപ്പായാൽ നിത്യ ചൈതന്യ യതി സ്മാരകം ജില്ലയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി മാറും. യതിയുടെ ഗ്രന്ഥങ്ങൾ പഠന വിധേയമാക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ, നൃത്ത സംഗീത, നാടകശാലകൾ, ഓഡിറ്റോറിയങ്ങൾ, ചിത്ര പ്രദർശനശാലകൾ , ബ്ലാക് ബോക്സ് തീയറ്റർ, ചമയ മുറികൾ, ഗ്രന്ഥശാല, വീഡിയോ കോൺഫ്രൻസ് ഹാൾ, സെമിനാർ ഹാൾ, കരകൗശലപണിശാലകൾ, ഓപ്പൺ എയർ തീയറ്റർ എന്നിവയാണ് സാംസ്‌കാരിക വകുപ്പ് വിഭാവനം ചെയ്തിരുന്നത്. ഇതിനായി കിഫ്‌ബി പദ്ധതിയിലൂടെ 50 കോടി രൂപയും അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |