പത്തനംതിട്ട : കോർബി കൊവിഡ് വാക്സിൻ എടുക്കാൻ വിമുഖത കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും. ജില്ലയിൽ ഇതുവരെ അമ്പത് ശതമാനം പോലുമെത്തിയിട്ടില്ല കുട്ടികളുടെ വാക്സിനേഷൻ. മാർച്ച് 16 നാണ് 12 മുതൽ 14 വയസ് വരെയുളള കുട്ടികൾക്കുള്ള വാക്സിനേഷൻ കോർബി വാക്സിൻ ആരംഭിച്ചത്. ജില്ലയിൽ 34,181 കുട്ടികളാണ് ഈ പ്രായപരിധിയിൽ വരുന്നത്.
2008 മാർച്ച് 15ന് ശേഷം ജനിച്ച കുട്ടികൾ, 2009 ൽ ജനിച്ച കുട്ടികൾ, വാക്‌സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയായ 2010 ൽ ജനിച്ച കുട്ടികൾ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്. 12 വയസ് പൂർത്തിയായി എന്ന് ഡോക്യുമെന്റ് നോക്കി വാക്‌സിനേറ്റർമാർ ഉറപ്പുവരുത്തിയതിന് ശേഷമാണ് കുത്തിവയ്പ്പ് എടുക്കുന്നത്.
സ്കൂളുകൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടന്നിരുന്നു. പിന്നീട് പരീക്ഷ ആയിരുന്നതിനാലാണ് പലരും വാക്സിൻ എടുക്കാനെത്താതിരുന്നത്. പരീക്ഷയ്ക്ക് ശേഷം സ്കൂൾ അടച്ചിട്ടും വാക്സിനേഷൻ വൈകുകയാണ്. നിലവിൽ ജില്ലയിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നില്ലെങ്കിലും ഇനിയൊരു വ്യാപനം ഉണ്ടായാൽ പ്രതിരോധിക്കാനാണ് കുട്ടികളിൽ വാക്സിനേഷൻ ഉറപ്പുവരുത്തുന്നത്.
വാക്സിൻ എടുത്തത് 26.72 %
ജൂണിൽ സ്കൂൾ തുറക്കാനിരിക്കെ ഇതുവരെ കോർബി വാക്സിനേഷൻ ആദ്യ ഡോസ് 9134 പേരാണ് എടുത്തിട്ടുള്ളത്. രണ്ടാം ഡോസ് 379 പേർ മാത്രം. ആകെ 34,181 കുട്ടികളാണ് ജില്ലയിലുള്ളത്. ഇതിൽ 25047 കുട്ടികൾ ഇനി വാക്സിനെടുക്കാൻ ഉണ്ട്. 26.72 % വിദ്യാർത്ഥികൾ ആണ് ഇതുവരെ വാക്സിൻ എടുത്തിട്ടുള്ളത്. ജില്ലയിൽ എഴുപത് ശതമാനത്തിൽ കൂടുതലാണ് മറ്റ് വയസിലുള്ള എല്ലാവാക്സിനേഷനുകളും. ആറ് വയസ് മുതലുള്ള വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി വരുമ്പോഴാണ് ഇപ്പോഴും 12 വയസുമുതലുള്ള കുട്ടികൾക്ക് വാക്സിനെടുക്കാതിരിക്കുന്നത്.
ജില്ലയിൽ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾ : 34181
ആദ്യ ഡോസ് സ്വീകരിച്ചവർ : 9134
രണ്ടാം ഡോസ് സ്വീകരിച്ചവർ : 379
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |