പത്തനംതിട്ട : കൊവിഡ് കാലത്ത് നിറുത്തിവച്ച സർവീസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ നിയമിച്ചെങ്കിലും ആവശ്യത്തിന് ബസുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഡ്രൈവർ, കണ്ടക്ടർ തസ്തികയിൽ ജില്ലയിൽ 43 എം പാനൽ ജീവനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തിയത്. മുടങ്ങിയ ദീർഘദൂര, ചെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് നിയമനങ്ങൾ നടത്തിയത്. എന്നാൽ, ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ സർവീസുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കൊവിഡിനെ തുടർന്ന് വിവിധ ഡിപ്പോകളിലെ ബസുകൾ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയിരുന്നു. എല്ലാം തിരിച്ചു കിട്ടിയില്ല. എല്ലാ ഡിപ്പോയിൽ നിന്നും ശബരിമല സ്പെഷൽ സർവീസിനായി ബസുകൾ അയച്ചിട്ടുണ്ട്. അവയും തിരിച്ചെത്തിയാൽ മാത്രമേ ഷെഡ്യൂൾ സർവീസുകൾ പഴയതുപോലെ നടത്താനാകൂ.
പത്തനംതിട്ടയിൽ 12 പേർ
പത്തനംതിട്ട ഡിപ്പോയിൽ പന്ത്രണ്ട് എം പാനലുകാരെ നിയമിച്ചു. പത്ത് പേരും ജോലിക്കെത്തി. ഇഷ്ടമുള്ള റൂട്ടിലേക്ക് നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ഒരാൾ മടങ്ങിപ്പോയി. ഡിപ്പോയിൽ പത്ത് ഒാർഡിനറി, പത്ത് ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ കുറവാണുള്ളത്. തിരുനെല്ലി, പാടിച്ചിറ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചെങ്കിലും ബസുകൾ ലഭിച്ചില്ല. എറണാകുളം, പാലക്കാട് റൂട്ടുകളിലേക്കും ബസുകളില്ല.
അടൂരിൽ 18 പേർ
അടൂർ ഡിപ്പോയിൽ 18 എം പാനലുകാരെ നിയമിച്ചിരുന്നു. പ്രധാന ദീർഘദൂര സർവീസുകളിലൊന്നായ തെങ്ങമം - തിരുവനന്തപുരം റൂട്ടിൽ ഒാടിക്കാൻ ബസില്ല. ആറ് ഒാർഡിനറി സർവീസുകൾ മുടങ്ങിയിട്ടുണ്ട്.
തിരുവല്ലയിൽ 9 പേർ
തിരുവല്ലയിൽ ഒൻപത് എം.പാനലുകാരെ നിയമിച്ചു. രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നതിന് ബസുകളില്ല. ബസിന്റെ ക്ഷാമം ഒാർഡിനറി സർവീസുകളെ ബാധിച്ചിട്ടില്ല. എല്ലാ ബസുകളും സർവീസ് നടത്തുകയാണ്. ഒന്ന് ബ്രേക്ക് ഡൗണായാൽ പകരം ഒാടിക്കാനില്ലാതെ സർവീസ് മുടങ്ങും.
മല്ലപ്പള്ളിയിൽ 7 പേർ
മല്ലപ്പള്ളി ഡിപ്പോയിൽ ഏഴ് എം.പാനലുകാരെ നിയമിച്ചിട്ടുണ്ട്. സർവീസുകൾ നടത്തേണ്ട ചില ബസുകൾ ശബരിമല സ്പെഷൽ സർവീസായി ഉപയോഗിക്കുന്നു.
ഗതാഗത സൗകര്യം ഇല്ലാതെ മലയോരം
പൊതുഗതാഗത സൗകര്യം ഇല്ലാതെ മലയോരജനത വർഷങ്ങളായി ദുരിതം അനുഭവിക്കുന്നു. റാന്നി, പത്തനംതിട്ട, കോന്നി കോഴഞ്ചേരി പ്രദേശങ്ങൾ സന്ധ്യ കഴിഞ്ഞാൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയോര പ്രദേശങ്ങളിൽ നിന്ന് മറ്റ് ജില്ലകളിൽ പഠിക്കുന്നവർ, ജോലി ചെയ്യുന്നവർ, തീർത്ഥാടകർ തുടങ്ങിയവർ നേരിട്ട് സൗകര്യമില്ലാതെ യാത്രാദുരിതം അനുഭവിക്കുന്നു. എം.സി റോഡ് കടന്നുപോകുന്ന തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ ഭാഗത്തേയ്ക്ക് പത്തനംതിട്ടയിൽ നിന്ന് സന്ധ്യ കഴിഞ്ഞാൽ ബസ് സൗകര്യം ഇല്ല. പുനലൂരിൽ നിന്ന് പത്തനംതിട്ട വഴി മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്ര ദുരിതമാണ്.
സന്ധ്യ കഴിഞ്ഞാൽ വഴിയിൽപ്പെടും
റാന്നി, പത്തനംതിട്ട, കോന്നി , കോഴഞ്ചേരി ഭാഗത്ത് നിന്ന് സീതത്തോട്, വയ്യാറ്റുപുഴ, തേക്കുതോട്, കൊക്കാത്തോട്, അതിരുങ്കൽ , മാങ്കോട്, അത്തിക്കയം, വെച്ചൂച്ചിറ , പെരുനാട് പെരുമ്പെട്ടി, തടിയൂർ, അയിരൂർ , ചാലാപ്പള്ളി, ചുങ്കപ്പാറ, അടിച്ചിപ്പുഴ, മോതിരവയൽ, കോട്ടാങ്ങൽ, ഇലവുംതിട്ട, വി. കോട്ടയം, ളാക്കൂർ, പൂങ്കാവ്, വള്ളിക്കോട്, ചന്ദനപ്പള്ളി, കൊടുമൺ, കടമ്മനിട്ട, മലയാലപ്പുഴ, തലച്ചിറ, കിഴക്കുപുറം, ചെങ്ങറ, അട്ടച്ചാക്കൽ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് നിലയ്ക്കുന്ന അവസ്ഥയാണ്.
43 എം പാനലുകാരെ നിയമിച്ചു,
കൊവിഡ് കാലത്ത് തിരുവനന്തപുരത്തേക്ക്
കൊണ്ടുപോയ ബസുകളിൽ എല്ലാം തിരികെ ലഭിച്ചില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |