ശബരിമല : ഭക്തരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ആവശ്യമായ ചികിത്സാ കേന്ദ്രങ്ങളും വിദഗ്ധ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കി. അലോപ്പതി, ആയുർവേദ, ഹോമിയോ ചികിത്സാ വിഭാഗങ്ങൾ പൂർണസജ്ജമായിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള 18 അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിൽ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു. മകരവിളക്കിനോട് അനുബന്ധിച്ച് അപകടങ്ങളുണ്ടായാൽ സ്വീകരിക്കാനുള്ള പ്രത്യേക പദ്ധതികളും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. സന്നിധാനത്ത് അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ തീർത്ഥാടന കാലയളവിൽ 24 മണിക്കൂറും പൂർണസജ്ജമായാണ് പ്രവർത്തിച്ചത്.
തീർത്ഥാടകർക്ക് ശബരിമലയിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡുകളെല്ലാം സമയബന്ധിതമായി നവീകരിച്ചു. കുടിവെള്ളം ലഭ്യമാക്കാൻ 1855 കിയോസ്കുകൾ സജ്ജമാക്കി. പമ്പാ നദിയിലെ ത്രിവേണിയിൽ നിന്നു പമ്പു ചെയ്തു പ്രതിദിനം 70 ലക്ഷം ലിറ്റർ വെള്ളമാണ് ശരംകുത്തിയിൽ എത്തിച്ച് വാട്ടർ അതോറിറ്റി വിതരണം ചെയ്തത്.
ഇതിനു പുറമേ 12 റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ മുഖേന മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിച്ചു. പമ്പ സന്നിധാനം പാതയിൽ 102 കിയോസ്കുകൾ ജലവിതരണത്തിനായി സ്ഥാപിച്ചിരുന്നു.
ചൂടുവെള്ളവും തണുത്ത വെള്ളവും വിതരണം ചെയ്യുന്ന ഏഴു വാട്ടർ ഡിസ്പെൻസറുകൾ പമ്പ കെഎസ്ആർടിസി മുതൽ ശരംകുത്തി വരെ സ്ഥാപിച്ചിരുന്നു. തീർഥാടകർ കടന്നു വരുന്ന വനപാതകളിൽ ഉൾപ്പെടെ മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബിക്കു കഴിഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട് പാണ്ടിത്താവളത്ത് അധികമായി 50 ലൈറ്റുകളും 40 കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചു.
ഭക്ഷണ സാധനങ്ങളുടെ വില വിവരപട്ടിക എല്ലാ സ്ഥാപനങ്ങളിലും കടകളിലും പ്രദർശിപ്പിക്കുന്നത് ഉറപ്പാക്കിയിരുന്നു. അതേപോലെ തീർഥാടകരെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും സ്ക്വാഡ് പരിശോധന നിരന്തരം നടത്തി.
തീർഥാടനകാലത്ത് കർശനമായ പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്. ശബരിമലയിലേക്ക് തീർഥാടകരെ എത്തിക്കുന്നതിനും മടക്കി കൊണ്ടുപോകുന്നതിനും കെഎസ്ആർടിസി ഏറ്റവും മാതൃകാപരമായ സേവനമാണ് നടത്തിയത്.
മണ്ഡല പൂജയ്ക്കും മകരവിളക്കിനും തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് കെഎസ്ആർടിസി ജീവനക്കാർ വലിയ പ്രയത്നമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |