തൃപ്പൂണിത്തുറ: എറണാകുളത്തുവച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞയാളെ പോസ്റ്റുമോർട്ടത്തിനെത്തിച്ചപ്പോൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അനാദരവ് കാണിച്ചതായി പരാതി. ഡോക്ടറുടെ പിടിവാശി മൂലം 2 മണിക്കൂർ പോസ്റ്റുമോർട്ടം വൈകിയെന്നാണ് പരാതി.
തൃപ്പൂണിത്തുറയിലെ പ്രമുഖവ്യവസായിയും എൻ.എം. ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിയുമായ തൃപ്പൂണിത്തുറ തെക്കുംഭാഗം മാട്യംപറമ്പിൽ എം.പി. സുധീറിന്റെ (62, തമ്പി) മൃതദേഹത്തോടാണ് ഡോക്ടർ അനാദരവ് കാണിച്ചതായി പരാതി ഉയർന്നത്.
ഞായറാഴ്ച രാത്രി ഭാര്യയ്ക്കൊപ്പം കാറിൽ യാത്രചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട സുധീറിനെ പാലാരിവട്ടത്തെ എറണാകുളം മെഡിക്കൽ സെന്ററിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. രാവിലെ 11 ഓടെ പൊലീസുൾപ്പെടെ ആംബുലൻസിൽ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു. സ്വകാര്യ ആശുപത്രിയുടെ റിപ്പോർട്ടും നിയമാനുസൃത നടപടികൾക്കുംശേഷം മതാചാരപ്രകാരം മറവുചെയ്യാം എന്ന പാലാരിവട്ടം പൊലീസിന്റെ എൻ.ഒ.സിയും ഉണ്ടായിരുന്നിട്ടും ഡ്യൂട്ടി ഡോക്ടർ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കാൻപോലും സമ്മതിച്ചില്ല. പൊരിവെയിലിൽ മൃതദേഹവുമായി ആംബുലൻസ് ആശുപത്രി വളപ്പിൽ കിടന്നു. ഇതിനിടെ സുധീറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി ഡോക്ടർ ചോദ്യംചെയ്തു.
ഭർത്താവിന്റെ മരണം നേരിൽക്കണ്ട് വിഷമിച്ച് അവശയായി വീട്ടിൽ കഴിയുന്ന ഭാര്യയെയും വിളിച്ചുവരുത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ ഫോണിൽ ഭാര്യയുമായി സംസാരിക്കാനും ശ്രമിച്ചു.
ആശുപത്രി സൂപ്രണ്ടും ഡോക്ടറുമായി കുറച്ചുനേരം ബന്ധുക്കൾ വാഗ്വാദത്തിൽ ഏർപ്പെട്ടു. പരിഭ്രാന്തരായ ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ്വകാര്യ ആശുപത്രി അധികൃതരെയും ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലുകൾക്ക് ശേഷമാണ് ഡോക്ടർ പോസ്റ്റുമോർട്ടത്തിന് വഴങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |