ഗുരുവായൂർ: മകനെ ബസ് കയറ്റാനെത്തിയ എസ്.ഐയെ കണ്ടക്ടർ മർദ്ദിച്ചെന്ന് പരാതി. മുഖത്ത് പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ ഗുരുവായൂർ താമരയൂർ സ്വദേശി പി.എ.അറുമുഖനാണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ ഗുരുവായൂർ തൃശൂർ റൂട്ടിലോടുന്ന പി.എ.ആർ ബസിന്റെ കണ്ടക്ടർ പാലക്കാട് കൊട്ടേക്കാട് കൊടിക്കുന്ന് വീട്ടിൽ രഞ്ജിത്തിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പഠിക്കുന്ന മകന് വിനോദയാത്രയ്ക്ക് പോകാനായി ബസ് കയറ്റാൻ തൃശൂർ ഭാഗത്തേക്കുള്ള ബസ് പുറപ്പെടുന്ന കൊളാടിപ്പടിയിലെ താത്കാലിക സ്റ്റാൻഡിലെത്തിയതായിരുന്നു എസ്.ഐ അറുമുഖൻ.
ഡ്യൂട്ടിയിലല്ലാത്തതിനാൽ യൂണിഫോമിലായിരുന്നില്ല. മകൻ കയറിയ ബസ് പുറപ്പെടും വരെ ബസിനടുത്ത് നിന്നപ്പോൾ യാത്രക്കാരനാണെന്ന് കരുതി കണ്ടക്ടർ കയറാൻ ആവശ്യപ്പെടുകയായിരുന്നു. താൻ യാത്രക്കാരനല്ലെന്ന് എസ്.ഐ പറഞ്ഞു. അങ്ങനെയാണെങ്കിൽ അവിടെ നിന്നും മാറി നിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റാൻഡിൽ നിൽക്കുന്ന സ്ഥലത്ത് നിന്ന് മാറിനിൽക്കണമെന്ന കണ്ടക്ടറുടെ നിർദ്ദേശം അനുസരിച്ചില്ല. പ്രകോപിതനായ കണ്ടക്ടർ എസ്.ഐയെ തള്ളിയിട്ട ശേഷം മുഖത്ത് മർദ്ദിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ എസ്.ഐയെ മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |