കാസർകോട്: കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ എസ്.ഐയുടെ ചെവി കടിച്ചുമുറിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്റെ ചെവിയാണ് കടിച്ചുമുറിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മധൂർ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസിനെ (48) അറസ്റ്റു ചെയ്തു.
വാറണ്ട് പ്രതിയെ പിടികൂടാൻ പോയി തിരിച്ചുവരികയായിരുന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉളിയത്തടുക്കയിൽ കാറും ബൈക്കും തമ്മിലുരസിയതിനെ തുടർന്ന് ആൾക്കൂട്ടം കണ്ട് ജീപ്പ് നിർത്തിയിട്ടപ്പോൾ ബൈക്ക് റൈഡർ ആയ സ്റ്റാനി റോഡ്രിഗസ് കഞ്ചാവ് ലഹരിയിൽ ചീത്തവിളിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാൾ ഓടിച്ചുവന്ന ബൈക്ക് കാറിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്നാണ് ഇവിടെ ആളുകൾ തടിച്ചുകൂടിയത്. ഗതാഗത തടസമുണ്ടാക്കി ഷോ കാണിച്ച യുവാവിനോട് മാറിനിൽക്കാൻ പറഞ്ഞപ്പോൾ ബഹളം വയ്ക്കുകയും എസ്.ഐയുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. പൊലീസ് സംഘം സ്റ്റാനിയെ ബലമായി പിടികൂടി ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ ചീത്ത വിളിക്കുകയും എസ്.ഐയുടെ ചെവി കടിച്ച് മുറിക്കുകയുമായിരുന്നു.
എസ്.ഐ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |