വർക്കല: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബിന്റെ പേരിൽ അവശേഷിച്ച ഉല്ലാസ നൗകകളിൽ രണ്ടെണ്ണവും എൻജിൻ തകരാറായി കരയ്ക്ക് അടുപ്പിച്ചതോടെ പകരം സംവിധാനമില്ലാതായി. ഒരു സഫാരിയും സ്പീഡ് ബോട്ടും മാത്രം ഉപയോഗിച്ചാണ് ബോട്ട് ക്ലബിന്റെ പ്രവർത്തനം.
നിത്യേന കാപ്പിൽ ടൂറിസം കേന്ദ്രത്തിൽ എത്തുന്നവിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു വരികയാണ്. ഇപ്പോൾ സ്ഥലത്തെത്തുന്ന സഞ്ചാരികൾക്ക് മുന്നിൽ കൈമലർത്തുകയാണ് ജീവനക്കാർ. ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധനയും യഥാസമയം നടത്താറില്ലെന്നും ആക്ഷേപമുണ്ട്.
അവധിദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളിൽ കായൽ സവാരി മോഹം അവശേഷിപ്പിച്ച് നിരാശയോടെ മടങ്ങുകയാണ്. 2019 ഫെബ്രുവരിയിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് അടക്കം പുതുമോടിയിലാക്കി ബോട്ട് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ പുതിയ ബോട്ടുകൾ കൂടി താമസിയാതെ അണിചേരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഒരു ബോട്ടു പോലും മൂന്നു വർഷത്തിനിടെ എത്തിക്കാനായില്ല. നിലവിലുള്ള സഫാരി, സ്പീഡ് ബോട്ടുകളുടെ ഓട്ടം മുടങ്ങിയതോടെ തുഴഞ്ഞു നീങ്ങുന്ന ഏതാനും കയാക്കിംഗ് ബോട്ടുകൾ മാത്രമാണ് ഉള്ളത്.
തിരക്കേറിയിട്ടും...
പതിനഞ്ചു വർഷം മുൻപ് സ്പീഡ്, ഹൈസ്പീഡ്, സഫാരി, റോവിംഗ്, സ്കൂട്ടർ, പെഡൽ അടക്കം 22 തരം ബോട്ടുകളുണ്ടായിരുന്നു. ഫിറ്റ്നസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇവയിൽ പലതും പിൻവലിച്ചു. തീരത്തേക്ക് സഞ്ചാരികളുടെ തിരക്കേറിയിട്ടും പകരം ബോട്ടുകൾ എത്തിയില്ല.
പാരാസെയിലിംഗ് പരിശീലനത്തിന് അടക്കം ഏറ്റവും അനുയോജ്യമായ സ്ഥലമായി എയർ ഫോഴ്സ് വിലയിരുത്തിയതാണ് കാപ്പിൽ കായൽ മേഖല. കായലിലേക്ക് ഇറക്കി കോൺക്രീറ്റ് തൂണുകളിൽ നിർമ്മിച്ച പുതിയ ബോട്ട് ജട്ടിയും അതോടനുബന്ധിച്ചു നിർമിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റുമാണ് നിലവിൽ മുഖ്യ ആകർഷണം. നിലവിലെ സാഹചര്യത്തിൽ ഡി.ടി.പി.സിയുടെ അധീനതയിലുള്ള സ്ഥാപനത്തെ സ്വകാര്യ സംരംഭകർക്ക് കൈമാറുന്നത് അടക്കമുള്ള ആലോചനകളും നടക്കുന്നതായി സൂചനയുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ല
തീരത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ വൻവളർച്ച രേഖപ്പെടുത്തിയിട്ടും അതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ കഴിയാതെ കാപ്പിൽ തീരമേഖല തുടരുകയാണ്. കടലും കായലും സന്ധിക്കുന്ന പ്രദേശത്ത് അവധി ദിവസങ്ങളിൽ തിങ്ങി നിറയുന്ന സഞ്ചാരികളുടെ തിരക്കിൽ കടലിലേക്ക് ഇറങ്ങി അപകടം വരുത്തുന്നത് തടയാൻ ഇനിയും അധികൃതർക്ക് കഴിയാതെ പോവുകയാണ്. ലൈഫ് ഗാർഡുകളുടെ അഭാവം ഇപ്പോഴും തീരത്ത് തുടരുകയാണ്. തീരത്ത് ഇറങ്ങുന്നവർക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് മാത്രമാണ് നിലവിൽ ഉള്ളത്. തീരത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് യാതൊരു സുരക്ഷയും ഒരുക്കാൻ ആഭ്യന്തരവകുപ്പിനും കഴിയുന്നില്ല.
തെരുവ് വിളക്കുമില്ല
ജില്ലാ അതിർത്തി പ്രദേശമായതിനാൽ അയിരൂർ- കൊല്ലം- പരവൂർ പൊലീസ് സ്റ്റേഷനുകൾക്കാണ് ക്രമസമാധാന ചുമതല. തെരുവ് വിളക്കുകളുടെ അഭാവവും പരിഹരിക്കാൻ നടപടിയില്ല. തീരത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. പൊതു ടോയ്‌ലെറ്റുകൾ, കുടിവെള്ള കിയോസ്ക്, മതിയായ ഇരിപ്പിടം, പൊലീസ് എയ്ഡ് പോസ്റ്റ്, വിശ്രമ മുറി, ക്ലോക്ക് റൂം, ടൂറിസ്റ്റ് ഇൻഫർമേഷൻ കൗണ്ടർ, എന്നിവ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |