തലസ്ഥാനത്ത് രാത്രിയിൽ സ്ത്രീകൾ സുരക്ഷിതരല്ല
സ്ത്രീകൾക്കെതിരെ 3 മാസത്തിനിടെ 6 അതിക്രമങ്ങൾ
പ്രത്യേക സുരക്ഷാസംവിധാനം ഏർപ്പെടുത്തി പൊലീസ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇരുട്ടുവീണാൽ സ്ത്രീകൾക്ക് എതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. നഗരത്തിൽ സ്ത്രീകൾക്ക് നേരെ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങൾ അവർ സുരക്ഷിതരല്ല എന്നതിന് തെളിവാണ്. സുരക്ഷയൊരുക്കേണ്ട പൊലീസ് സംവിധാനങ്ങൾ ന്യായീകരണങ്ങൾ പറഞ്ഞ് കൈയൊഴിയുകയാണ്. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെ 6 അതിക്രമങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സത്രീകൾക്ക് നേരെയുണ്ടായത്. ഈ ആക്രമണങ്ങളെല്ലാം ലൈംഗിക ഉദ്ദേശത്തോടെയാണെന്നത് സംഭവങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. രണ്ട് ആക്രമണങ്ങളിലെ പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. കൃത്യമായ പട്രോളിംഗും പരിശോധനയുമില്ലെന്ന ആരോപണം നേരത്തെയുണ്ടെങ്കിലും അത് മറികടക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. നിലവിൽ നഗരത്തിൽ ഒരു വനിതാ പൊലീസ് സ്റ്റേഷനാണുള്ളത്. എന്നാൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ഇവരെ അറിയിച്ചിട്ടില്ല. രാത്രി ഇവിടെ ജീവനക്കാരുണ്ടെങ്കിലും വൈകിട്ടോടെ ഡ്യൂട്ടി അവസാനിപ്പിച്ച് എസ്.ഐയുൾപ്പെടെ മടങ്ങിപ്പോകും.
പ്രത്യേക സുരക്ഷ സംവിധാനം
ഒരുക്കാൻ പൊലീസ്
ആദ്യഘട്ടമെന്ന നിലയിൽ മ്യൂസിയം സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തി ആറ് ബ്ളാക്ക് സ്പോട്ടുകൾ കണ്ടെത്തി.
അവിടങ്ങളിൽ വനിതാ പൊലീസുകാർ ഉൾപ്പെടുള്ളവരെ ഡ്യൂട്ടിക്കിടും.
വെള്ളയമ്പലം, കനക്കുന്ന്, മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന്റെ മുൻവശം, നഗരസഭയുടെ പുറകിലത്തെ ഗേറ്റ്, കവടിയാർ എന്നിവടങ്ങളിലാണ് പൊലീസുകാർ രാത്രി ഡ്യൂട്ടിക്കുണ്ടാവുക.
ഇതുകൂടാതെ ബൈക്ക് പട്രോളിംഗ് സംഘത്തെ സ്റ്റേഷൻ പരിധിയിൽ നിയോഗിക്കും.
രാത്രിയിൽ സ്റ്റേഷന്റെ പ്രധാന ചുമതലയുള്ളവരുടെ നേതൃത്വത്തിലും പരിശോധന നടത്തും
സംശയമുള്ളവരെ കൂടുതൽ പരിശോധിക്കും. ഇവർ ക്രമിനൽ പശ്ചാത്തലമുള്ളവരാണോയെന്ന് തിരിച്ചറിഞ്ഞാൽ ഇവരുടെ വീഡിയോ ചിത്രീകരിക്കും.
രാത്രി പിങ്ക് പൊലീസും
ഇനി മുതൽ പിങ്ക് പൊലീസിനും ജോലി കൂടും. രാവിലെ മുതൽ വൈകിട്ട് വരെ മാത്രം ഡ്യൂട്ടിയുണ്ടായിരുന്ന പിങ്ക് പൊലീസ് പട്രോളിംഗ് രാത്രി കാലങ്ങളിലും നിയോഗിക്കും. നഗരത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരും സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി കൂടുതൽ പൊലീസുകാരെ നിയോഗിക്കാനും ഉന്നതതലത്തിൽ തീരുമാനമായിട്ടുണ്ട്. പിങ്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്ന സംഭവങ്ങൾ വയർലസ് വഴി അറിയിക്കാം. ഉടൻ പൊലീസ് സംഘം അവിടെയെത്തും.
3 മാസത്തിനിടെ ഉണ്ടായ 6 ആക്രമണങ്ങൾ
ഒക്ടോബർ 26ന് മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടറെ ആക്രമിച്ചു
നവംബർ 24ന് വഞ്ചിയൂരിൽ പ്രഭാത സവാരിക്ക് പോയ യുവതിയെ കടന്നുപിടിച്ചു
നവംബർ 25ന് കവടിയാർ പണ്ഡിറ്റ് നഗർ കോളനിയിലെ സിവിൽ സർവീസ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം
നവംബർ 28ന് മകനെ ട്യൂഷൻ സെന്ററിലാക്കാൻ പോയ വീട്ടമ്മയെ തടഞ്ഞുനിറുത്തി അപമാനിക്കാൻ ശ്രമം
ജനുവരി 31ന് സുഹൃത്തിനൊടൊപ്പം സൈക്കിളിൽ പോയ യുവതിയെ ആക്രമിച്ചു
ഫെബ്രുവരി 3ന് അക്ഷരോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീക്ക് നേരെ ഇരുചക്ര വാഹനത്തിലെത്തിയവരുടെ അതിക്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |