വെള്ളറട: മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാകുന്നതോടെ കൃഷി ചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന വന്യജീവികൾ കർഷകരുടെ നാണ്യവിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായിട്ടും ഇവയുടെ ശല്യത്തിന് പരിഹാരം കാണുവാൻ അധികൃതർ തയാറായിട്ടില്ല. നാണ്യവിളകളൊന്നും തന്നെയും കൃഷിചെയ്ത് കുടംബം പുലർത്താൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനു പുറമെ കാട്ടിൽ നിന്നുമെത്തുന്ന കാട്ടുപന്നിയും വാനരപ്പടയും കർഷകരെ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. ഹെക്ടർ കണക്കിന് കൃഷി ഭൂമികളാണ് മലയോരത്ത് കൃഷിയിറക്കാൻ കഴിയാതെ തരിശായി കിടക്കുന്നത്. മാസങ്ങൾക്ക് മുൻപ് വാനരപ്പടയുടെ ശല്യം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തതോടെ കർഷകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് കത്തിപ്പാറയിലെയും അമ്പൂരിയിലെയും ചില പ്രദേശങ്ങളിൽ വനം വകുപ്പ് വാനരന്മാരെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചെങ്കിലും ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല. കർഷകരെ രക്ഷിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ മലയോരത്തെ അവശേഷിക്കുന്ന കൃഷികൾ പോലും നശിക്കുന്ന സാഹചര്യമാണ് നിലവിൽ.
കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ
കപ്പ, വാഴ, നാളികേരം, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയൊന്നും തന്നെയും നിലവിൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടുപന്നികൾ വാഴയും മരച്ചീനിയും വ്യാപകമായി നശിപ്പിക്കുമ്പോൾ വാനരന്മാർ പഴവർഗങ്ങളും പച്ചക്കറികളും നാളികേരവുമാണ് നശിപ്പിക്കുന്നത്. അത്യാവശ്യം വേണ്ട കാപ്പി പോലും കൃഷി ചെയ്യാൻ കഴിയുന്നില്ല. കർഷിക മേഖലകളിലെ മുഴുവൻ കൃഷിയും മൃഗങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാളികേരത്തിനിപ്പോൾ മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയോരത്തുകാർ. തെങ്ങിൽ വെള്ളക്ക പരിവം ആകുന്നതും വാനരന്മാർ നശിപ്പിക്കുന്നുണ്ട്. നിരവധി തവണ നിവേദനങ്ങളുമായി കർഷകർ മൃഗസംരക്ഷണ വകുപ്പിനെയും മറ്റും സമീപിച്ചെങ്കിലും ഇവയുടെ ശല്യമൊഴിവാക്കാൻ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |