തിരുവനന്തപുരം:മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.മന്ത്രിമാരും ജനപ്രതിനിധിളുമടക്കം പങ്കെടുക്കും. ഒപ്പം എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാംവാർഷികാഘോഷ പരിപാടികളും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ സജി ചെറിയാൻ,ആന്റണി രാജു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കടലിന്റെ മക്കൾക്ക് സുരക്ഷിത കിടപ്പാടമൊരുക്കുന്ന പുനർഗേഹം ബൃഹത് പദ്ധതിയുടെ ഭാഗമായാണ് മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 8 ഏക്കറിൽ 400 ഫ്ളാറ്റുകൾ അടങ്ങിയ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. പൊതു ഉപയോഗ സൗകര്യങ്ങൾ ഉൾപ്പെടെ 635 ചതുരശ്രയടി വിസ്‌തീർണം ഓരോ യൂണിറ്റിനുമുണ്ടാകും. രണ്ട് കിടപ്പ് മുറി, ഹാൾ, അടുക്കള, ടോയ്‌ലെറ്റ് സൗകര്യങ്ങളുണ്ടാകും 81 കോടി ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ഒന്നരവർഷത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം. കടലാക്രമണത്താൽ ഭൂമിയും വീടും നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിലും മറ്റും കഴിയുന്ന കാഴ്ചയായിരുന്നു 2016 ൽ അധികാരമേൽക്കുമ്പോൾ സർക്കാരിന് മുമ്പിലുണ്ടായിരുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കടലാക്രമണത്താൽ ഭവന രഹിതരായ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കിയ മുട്ടത്തറയിലെ പ്രതീക്ഷ ഫ്ളാറ്റ് പദ്ധതി മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് മാതൃകയായി. തുടർന്ന് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കാൻ സർക്കാർ 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി ആവിഷ്‌കരിച്ചു.പുനർഗേഹം പദ്ധതി പ്രകാരം ഗുണഭോക്താവ് ഭൂമി വാങ്ങി വീട് നിർമ്മിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ സഹായം ലഭിക്കും.390 ഫ്ളാറ്റുകളും 1876 വ്യക്തിഗത ഭവനങ്ങളും ഉൾപ്പെടെ 2266 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞു. 1376 ഫ്ളാറ്റുകളും 1336 ഭവനങ്ങളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |