തിരുവനന്തപുരം: ഒരുകോടിയോളം രൂപയുടെ കുടിശിക അടിയന്തരമായി നൽകിയില്ലെങ്കിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിതരണം നിറുത്തുമെന്ന് കൺസ്യൂമർ ഫെഡിന്റെ മുന്നറിയിപ്പ്. ഇതോടെ ക്ഷേത്രത്തിലെ നിത്യപൂജകൾ ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക.
അന്നദാനത്തിനും പൂജകൾക്കുമുള്ള സാധനങ്ങൾ വാങ്ങിയതിൽ വൻതുക കുടിശികയായതോടെയാണ് കൺസ്യൂമർഫെഡിന്റെ മുന്നറിയിപ്പ്. അമ്പലത്തിലെ സ്‌റ്റോറിൽ പല സാധനങ്ങളും സ്റ്റോക്കില്ലെന്നും അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നുമാവശ്യപ്പെട്ട് ക്ഷേത്രത്തിലെ സ്റ്റോർ കീപ്പർ ഭരണസമിതിക്ക് കത്തുനൽകിയിട്ടുണ്ട്. കൺസ്യൂമർഫെഡ്, മാർക്കറ്റ് ഫെഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് അന്നദാനത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും മറ്റ് പൂജാസാധനങ്ങളും വാങ്ങുന്നത്.
ഡിസംബർ വരെയുള്ള കണക്കനുസരിച്ച് കൺസ്യൂമർഫെഡിന് മാത്രം 73.57 ലക്ഷം രൂപ കുടിശികയുണ്ട്. കഴിഞ്ഞവർഷം മേയ് വരെ 28.55 ലക്ഷം രൂപയായിരുന്നു കുടിശിക. ഇത് മുഴുവൻ നൽകണമെന്നാവശ്യപ്പെട്ടെങ്കിലും പണം നൽകിയില്ല. മുഴുവൻ തുകയും നൽകണമെന്നാവശ്യപ്പെട്ട് കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ഡിസംബർ 21നാണ് പദ്‌മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫീസർക്ക് കത്തുനൽകിയത്. കുടിശിക എത്രയും വേഗം തീർക്കണമെന്നും അല്ലെങ്കിൽ വിതരണം നിറുത്തുമെന്നും കഴിഞ്ഞ ദിവസം കൺസ്യൂമർ ഫെഡ് അധികൃതർ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചതായും സ്റ്റോർ കീപ്പർ നൽകിയ കത്തിൽ പറയുന്നു.
കഴിഞ്ഞ മൂന്നുമാസത്തെ കുടിശിക കൂടി കണക്കാക്കുമ്പോൾ കുടിശിക ഇനിയും കൂടുമെന്ന് കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സ്റ്റോറിൽ നിന്നുള്ള ബില്ലുകൾ പരിശോധിച്ച് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണുണ്ടായതെന്നും ഭരണസമിതിയിലെ സർക്കാർ പ്രതിനിധി മാധവൻ നായർ പറഞ്ഞു.
1.25 കോടി ചെലവ്
ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം 1.25 കോടിയാണ് ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ്. ദിവസ വേതനക്കാരടക്കം 235 ജീവനക്കാരാണ് ക്ഷേത്രത്തിലുള്ളത്. ശമ്പളം,പെൻഷൻ എന്നിവയ്‌ക്കായി 10 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം മുൻ എക്‌സിക്യുട്ടീവ് ഓഫീസർ സർക്കാരിനെ സമീപിച്ചെങ്കിലും രണ്ട് കോടിയേ അനുവദിച്ചുള്ളൂ. ഇത് ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്‌ക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ പണം ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |