തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. നേമം കോളിയൂർ സ്വദേശി നന്ദു എന്ന അജിത്തിനെയാണ് ( 22) ചെന്നൈയിൽ നിന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 10ന് പൂജപ്പുര സ്വദേശി മുഹമ്മദലിയെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 2020 ഡിസംബറിൽ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നടന്ന മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ് മലയിൻകീഴ് വിളവൂർക്കൽ സ്വദേശി ദീപു കൊല്ലപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്നവർ തമിഴ്നാട്ടിൽ ജയിലിലായി. അന്ന് കൊല്ലപ്പെട്ട ദീപുവും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് മുഹമ്മദലിയായിരുന്നു. ദീപുവിന്റെ കൊലപാതകത്തിൽ മുഹമ്മദലിക്ക് പങ്കുണ്ടെന്ന വിരോധത്തിലാണ് ദീപുവിന്റെ ഉറ്റ സുഹൃത്തായ അജിത്തും മറ്റു മൂന്നു പേരും ചേർന്ന് മുഹമ്മദലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒളിവിൽ പോയ അജിത്ത് ചെന്നൈയിലെ ബന്ധുവീട്ടിൽ താമസിക്കെയായിരുന്നു അറസ്റ്റ്. ഫോർട്ട് എസ്. എച്ച്. ഒ രാകേഷ്, സി.പി.ഒമാരായ സാബു, അനുരാജ്, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് ഷേണായ് നഗറിലെ വാടക ഫ്ളാറ്റിൽ നിന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലത്ത് പൊലീസിനെ ആക്രമിച്ച് ജീപ്പ് അടിച്ചുതകർത്ത കേസിലും, തിരുവല്ലത്തും നേമത്തും വധശ്രമ കേസുകളിലും, മയക്കുമരുന്ന് കേസിലും പ്രതിയാണ് അജിത്ത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |