മലയിൻകീഴ് : സ്കൂട്ടർ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി വിളപ്പിൽശാല പൊലീസിന്റെ പിടിയിൽ. അമ്പൂരി ശൂരവക്കാണിക്കുഴിവിള വീട്ടിൽ എസ്.ഷിന്റോ(25) ആണ് പിടിയിലായത്. ജനുവരി 5ന് രാത്രി 7.15ന് വിളപ്പിൽശാല മലപ്പനംകോട് ഭാഗത്തായിരുന്നു സംഭവം. ചെറിയകൊണ്ണി സ്വദേശിയായ യുവതി കട്ടയ്ക്കാട് ഭാഗത്തു നിന്ന് വിളപ്പിൽശാല ഭാഗത്തേക്ക് സ്കൂട്ടറിൽ പോകവേ മലപ്പനംകോടു നിന്ന് ബൈക്കിലെത്തിയ പ്രതി യുവതിയെ കൈകാണിച്ച് തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ വന്നതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ വിളപ്പിൽശാല പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച ബൈക്കിന്റെ നമ്പർ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്. കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാർ,വിളപ്പിൽശാല എസ്.എച്ച്.ഒ എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്,ബൈജു,സി.പി.ഒ അജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സമാനരീതിയിൽ പ്രതി നേരത്തെയും യുവതികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |