തിരുവനന്തപുരം: പൊങ്കാലയ്‌ക്ക് മുന്നോടിയായി അവസാന വട്ട ഒരുക്കത്തിനുള്ള നെട്ടോട്ടത്തിലാണ് നഗരവാസികൾ. കലവും ചട്ടിയും ചിരട്ടത്തവിയും വിറക് കെട്ടും അരി, ശർക്കര, പയർ തുടങ്ങിയ വിഭവങ്ങളും പൊങ്കാല സാരികളും വാങ്ങാൻ ചാലയടക്കമുള്ള കമ്പോളങ്ങളിൽ വൻ തിരക്കാണ് ഇന്നലെയുണ്ടായത്. നഗരഹൃദയത്തിൽ വഴിയോര കച്ചവടക്കാരടക്കം ദിവസങ്ങളായി തമ്പടിച്ചതും തിരക്ക് ഇരട്ടിയാക്കുന്നു. വിവിധ ജില്ലകളിൽ നിന്ന് ബസിനും ട്രെയിനിലുമെത്തിയ ഭക്തർ സാധനങ്ങളെല്ലാം വാങ്ങി പൊങ്കാലയിടാനുള്ള സ്ഥലം പിടിക്കാനുള്ള ഓട്ടത്തിലാണ്. പൊങ്കാലയ്ക്കുള്ള വിഭവങ്ങൾ ഒന്നിച്ച് കിറ്റാക്കിയും വില്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. റോഡരികിലെ വീടുകൾക്ക് മുന്നിൽ താത്കാലിക കട സജ്ജമാക്കിയവർക്കും ഇന്ന് വലിയ തോതിൽ കച്ചവടമുണ്ടാകും. കുടുംബശ്രീയും പലയിടത്തായി സ്റ്റാൾ നടത്തുന്നുണ്ട്. സപ്ലൈകോയുടെ മൊബൈൽ മാവേലി സ്‌റ്റോർ ഇന്നും നാളെയും നഗരത്തിലുണ്ട്. ഇന്ന് കരമനയും നാളെ സെക്രട്ടേറിയറ്റിന് സമീപത്തെ സപ്ലൈകോ പെട്രോൾ പമ്പിലുമുണ്ടാകും. കന്യാകുമാരിയിൽ നിന്നാണ് പൊങ്കാലയ്ക്കു വേണ്ട മൺകലങ്ങളും ചട്ടികളും എത്തുന്നത്. തക്കലയ്ക്കു സമീപം മുട്ടയ്ക്കാട്, തലക്കുളം, നാഗർകോവിലിന് സമീപം ചുങ്കാൻകട, താഴക്കുടി എന്നിവിടങ്ങളിൽ പാരമ്പര്യമായി മൺപാത്ര നിർമ്മാണ വ്യവസായം നടത്തുന്നവരുണ്ട്. വിൽപ്പനയ്ക്കപ്പുറം ആറ്റുകാലിലേക്കുള്ള നേർച്ചക്കലങ്ങളെന്ന പേരിലും ഇവർ ആചാരപരമായി മൺപാത്രം നിർമിക്കുന്നു. നാട്ടിൻപുറത്ത് നിന്നാണ് തെരളി പ്രസാദത്തിനുള്ള വയണയിലയും ചൂട്ടും കൊതുമ്പുമെല്ലാം എത്തിച്ചിരിക്കുന്നത്. വൈകിട്ടായതോടെ നഗരത്തിൽ ഗതാഗത കുരുക്കും കൂടി.കൂടുതൽ പൊലീസുകാരെ ഗതാഗതനിയന്ത്രണത്തിനായി നിയോഗിച്ചതിനാൽ ഇത് പെട്ടെന്ന് ഒഴിവാക്കാനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |