കടയ്ക്കാവൂർ: ഏറെ പ്രതീക്ഷയോടെ ജനം കാത്തിരുന്ന വാക്കംകുളം കുടിവെള്ള പദ്ധതി പാതിവഴിയിൽ മുടങ്ങി എട്ട് വർഷം കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നുംതന്നെ ഇതുവരെ നടന്നിട്ടില്ല. അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ ജലം എത്തിക്കുന്നതിനുള്ള വാക്കംകുളം കുടിവെള്ള പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. 2016ൽ വിവിധ പദ്ധതികൾക്കായി ലോക ബാങ്ക് പഞ്ചായത്തിന് നാല് കോടി രൂപ അനുവദിച്ചിരുന്നു. പഞ്ചായത്തിലെ 5, 6, 7 വാർഡുകളിൽ നേരിട്ടും 11,12 വാർഡുകളിൽ അല്ലാതെയും കുടിവെള്ളം എത്തിക്കുന്നതായിരുന്നു ഇതിൽ പ്രധാനം. പഞ്ചായത്ത് ഓഫീസിന് സമീപം ഷോപ്പിംഗ് കോംപ്ലക്സും കല്യാണമണ്ഡപവും നിർമ്മിക്കാനും വാക്കംകുളം നവീകരിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കാനും പദ്ധതിയിട്ടിരുന്നു. പിന്നീട് ലോക ബാങ്ക് സഹായം രണ്ട് കോടിയായി വെട്ടിക്കുറച്ചു. തീരദേശ പരിപാലന നിയമം കാരണം ഷോപ്പിംഗ് കോംപ്ലക്സ്, കല്യാണ മണ്ഡപം എന്നീ പ്രോജക്ടുകൾ നിരസിക്കുകയും ചെയ്തു. ഇതോടെയാണ് കുടിവെള്ള പദ്ധതി മാത്രമായി നടപ്പാക്കാൻ തീരുമാനിക്കുന്നത്. ഇതിനായി ഒരു കോടി ഇരുപത്തിഅഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി മൂന്ന് ടാങ്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള ഭൂമി കണ്ടെത്തുന്നതിലെ കാലതാമസമാണ് പദ്ധതിയെ പിന്നോട്ടടിച്ചത്. കുളത്തിലെ മണ്ണ് പരിശോധനയിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള പില്ലറുകൾ നിർമ്മിക്കാൻ സാധിക്കില്ലെന്ന് തെളിഞ്ഞു. പൂഴിമണലായതാണ് ഇതിന് കാരണം. മണ്ണ് പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്താനുണ്ടായ കാലതാമസമാണ് പദ്ധതി കൂടുതൽ വൈകിയത് എന്ന ആക്ഷേപവും നിലവിലുണ്ട്. സമീപത്തെ വസ്തു ഉടമ കുളത്തിനോടു ചേർന്നുള്ള രണ്ട് സെന്റ് വസ്തു പഞ്ചായത്തിന് വിട്ടുനൽകാമെന്ന് അറിയിച്ചെങ്കിലും കൃത്യസമയത്ത് രജിസ്ട്രേഷൻ നടത്താത്തതിനാൽ ഇതും കൈവിട്ടുപോയി.
അഞ്ചുതെങ്ങ് സുനാമി കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമി പദ്ധതിക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്തുകൾക്ക് ഭൂമി കൈമാറാൻ സാധിക്കില്ലെന്നും പാട്ടത്തിന് നൽകാമെന്നുമായിരുന്നു മറുപടി. ഇതിനായും പഞ്ചായത്ത് കമ്മിറ്റി അപേക്ഷ നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഈ ഭൂമി ലഭിച്ചാൽ മാത്രമേ സ്വപ്ന പദ്ധതിക്കായുള്ള പ്ലാന്റ് സ്ഥാപിക്കാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |