പുതുക്കാട്: ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേനയെത്തി ആറ് ലക്ഷത്തോളം പിടിച്ചുവാങ്ങി മുങ്ങിയ സംഘത്തിനെ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. പൊന്നാനി പേരൂർ സ്വദേശിയും തൃശൂർ പൂങ്കുന്നത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ് (42), ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ (38), കല്ലൂർ ആലങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ (37) എന്നിവരാണ് പിടിയിലായത്. പിടിയിലായ എല്ലാവരും ബസ് ഡ്രൈവർമാരാണ്. കഴിഞ്ഞ ഏഴിന് ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ പ്രതികൾ പോലീസാണെന്ന് പറഞ്ഞ് തടഞ്ഞു നിർത്തിയത്. യാത്രക്കാരെ പിടിച്ചിറക്കി കയ്യിലുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച് കാറുമായി കടന്നുകളഞ്ഞു. പൊലീസെന്ന് വിശ്വസിച്ചാണ് സംഘം പണമേൽപ്പിച്ചതെങ്കിലും തുടർന്നുളള പെരുമാറ്റത്തിൽ സംശയം തോന്നി പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. അന്വേഷണ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽദാസ്, സബ് ഇൻസ്‌പെക്ടർ സൂരജ്, ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ശ്രീനിവാസൻ, ശ്രീജിത്ത്, വിശ്വനാഥൻ എന്നിവരാണ് ഉണ്ടായിരുന്നത്. പിടിയിലായ മൂവരെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |