പൗരപ്രമുഖരുമായി എം.വി.ഗോവിന്ദൻ സംവദിച്ചു
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്ത് വികസനത്തിന്റെ കുതിച്ചുചാട്ടമുണ്ടാകുമെന്നും അതിനാലാണ് മറ്റ് വൻകിട തുറമുഖങ്ങൾക്ക് പിന്നിലുള്ളവർ വിഴിഞ്ഞത്തെ എതിർക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിച്ച സൗഹൃദകൂട്ടായ്മയിൽ പൗരപ്രമുഖരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തിൽ ഏറ്റവും കൂടുതൽ വളരുന്നത് ടൂറിസം മേഖലയായിരിക്കും. അതിന് സർക്കാർ എല്ലാ പിന്തുണയും നൽകും. തലസ്ഥാനത്ത് എല്ലാ മേഖലകളിൽ നിന്നുമുള്ളവരെ കാണാൻ കഴിഞ്ഞെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വർഗീയത,ലഹരി,വികസനം,സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ശ്രദ്ധപതിയേണ്ട വിഷയങ്ങളെ കുറിച്ച് പ്രമുഖർ സംസാരിച്ചു. ഓർഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ഉടൻ അതിദാരിദ്ര്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചത് മികച്ച ഉദ്യമമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയെ പ്രതിരോധിക്കാനായി ഒരു കൂട്ടായ്മയുണ്ടാകണമെന്നും മതേതര മനസുള്ളവർ അതിനൊപ്പമുണ്ടാകുമെന്നും ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. തുടർഭരണമുണ്ടായപ്പോൾ ചില ഭാഗങ്ങളിൽ നിന്ന് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും സമൂഹമാദ്ധ്യമങ്ങളിലെ എതിർപ്പ് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും ഭയന്നിട്ട് കാര്യമില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. മാലിന്യ പ്രശ്‌നം, ആശുപത്രി മാലിന്യസംസ്കരണം,
മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും വന്യമൃഗശല്യം പരിഹരിക്കാനാവശ്യമായ നടപടികളും വേണം, നാടക വിദ്യാഭ്യാസം സിലബസിന്റെ ഭാഗമാക്കണം, തലസ്ഥാന നഗരിയുടെ വികസനത്തിനാവശ്യമായ സുസ്ഥിര പരിപാടികൾ ആവിഷ്‌കരിക്കണം തുടങ്ങി നിരവധി വിഷയങ്ങളാണ് ചർച്ചയിലുയർന്നത്.
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഷാജി എൻ.കരുൺ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, പി.ശ്രീകുമാർ, പ്രൊഫ.അലിയാർ, ഡോ.പി.കെ.രാജശേഖരൻ, കെ.പി.കുമാരൻ, ഭാഗ്യലക്ഷ്മി, നേമം പുഷ്പരാജ്, ജാസി ഗിഫ്റ്റ്, ഡോ. ജി.എസ്.പ്രദീപ്, സുധീർ കരമന, വോളിബാൾ താരം അശ്വിനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |