തിരുവനന്തപുരം: ഏറ്റെടുത്ത പദ്ധതികളൊന്നും പൂർത്തിയാക്കാത്ത സ്മാർട്ട് സിറ്റിക്ക് രണ്ട് പുതിയ പദ്ധതികൾ കൂടി നൽകി നഗരസഭ. മെഡിക്കൽ കോളേജ്, പുത്തരിക്കണ്ടം എന്നിവിടങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണമാണ് നൽകിയത്.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതികളാണിവ. എന്നാൽ പദ്ധതിയുടെ കാലാവധി പൂർത്തിയായിട്ടും ജോലികൾ ഒന്നും നടന്നിരുന്നില്ല. കൊവിഡ് കാരണം പറഞ്ഞ് നീട്ടുകയായിരുന്നു. തുടർന്നാണ് നഗരസഭ അത് സ്മാർട്ട് സിറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്. പദ്ധതിയുടെ കാലാവധി തീരുന്നതിന് നാല് മാസം മുൻപ് 2022 നവംബറിൽ അമൃത് മിഷൻ ഡയറക്ടർ, മേയർ എന്നിവർ ചേർന്ന യോഗത്തിൽ സ്മാർട്ട് സിറ്റിക്ക് ഈ കേന്ദ്രങ്ങളുടെ നിർമ്മാണം ഏൽപ്പിക്കാൻ തീരുമാനമായിരുന്നു.ഈ തീരുമാനം സ്മാർട്ട് സിറ്റി ബോർഡും അംഗീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിലും പദ്ധതി അംഗീകരിച്ചു. കേന്ദ്ര ഫണ്ട് സമയബന്ധിതമായി പദ്ധതികൾക്ക് ഉപയോഗിക്കാതെ പാഴാക്കുന്നതിനുള്ള വിയോജിപ്പും കൗൺസിലിൽ ബി.ജെ.പി രേഖപ്പെടുത്തിയിരുന്നു .
സ്മാർട്ട് സിറ്റിയിൽ പദ്ധതി പൂർത്തിയാകുമോ ?
നിലവിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കാർപാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തികരിക്കാനാകുമോയെന്ന ആശങ്കയുണ്ട്.സ്മാർട്ട് സിറ്റിയുടെ ഫണ്ട് വിനിയോഗം കൂട്ടാൻ വേണ്ടിയാണ് അമൃത് പദ്ധതിയിലെ പദ്ധതികളുടെ നിർമ്മാണം സ്മാർട്ട് സിറ്റിയെ ഏൽപ്പിച്ചതെന്നും ആക്ഷമുണ്ട്.നിലവിൽ തമ്പാനൂർ,സാഫല്യം കോംപ്ളക്സ് എന്നിവിടങ്ങളിലെ മൾട്ടിലെവൽ കാർപാർക്കിംഗ് കേന്ദ്രത്തിന്റെ നിർമ്മാണ ചുമതല സ്മാർട്ട് സിറ്റിക്കാണ്.തമ്പാനൂരിലെ ജോലികൾ വൈകിയെങ്കിലും പൂർത്തികരണ ഘട്ടത്തിലാണ്.സാഫല്യത്തിലെ ജോലികൾ ഇതുവരെ കാര്യമായി ആരംഭിച്ചിട്ടില്ല.
മെഡിക്കൽ കോളേജിലെ
മൾട്ടിലെവൽ കാർ പാർക്കിംഗ്
മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ നിർമ്മിക്കുന്ന സെമി ഓട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ 202 കാറുകൾ പാർക്ക് ചെയ്യാനാകും. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗർ സ്പിൻ ടെക്ക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. 12 കോടി രൂപയാണ് ചെലവ്.
പുത്തരിക്കണ്ടത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ്
216 കാർ, 240 ബൈക്ക്, 45 ഓട്ടോറിക്ഷാ എന്നിവ പാർക്ക് ചെയ്യാനെന്ന് കണക്കിലായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്.11.74 കോടി രൂപയാണ് കണക്കാക്കിയത്. പൈലിഗം ജോലികൾ ആരംഭിച്ചപ്പോൾ ലോക്ക് ഡൗൺ വന്നു. തുടർന്ന് നിറുത്തിവച്ചു.എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും കരാറിൽ തുടരാൻ താത്പര്യമില്ലെന്ന് കമ്പനി കോർപ്പറേഷനെ അറിയിച്ചു.അവശ്യ സാമഗ്രികളുടെ വില വർദ്ധനയ്ക്കനുസരിച്ചു എസ്റ്റിമേറ്റ് കൂട്ടാത്തതുമാണ് പുത്തരിക്കണ്ടത്തെ കരാറിൽ നിന്ന് കമ്പനി പിൻമാറിയത്.നഗരസഭ ആസ്ഥാനത്തെ പാർക്കിംഗ് കേന്ദ്രം നിർമ്മിച്ചതും ഇതേ കമ്പനിയായിരുന്നു.പിന്നീട് രൂപരേഖയിൽ വന്ന പിഴവെന്ന് കാരണം ചൂണ്ടിക്കാട്ടി ഓട്ടോറിക്ഷ, ബൈക്ക് എന്നിവയ്ക്ക് വേണ്ടിയുള്ള പാർക്കിംഗ് നിർമ്മാണം ഇവിടെ ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |