കൊച്ചി: കൂടത്തായി കേസിൽ രഹസ്യ വിചാരണ നടത്തുന്നതിനെതിരെ കേസിലെ മുഖ്യപ്രതിയായ ജോളിയെന്ന ജോളിയമ്മ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ മാർച്ച് ഏഴിന് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ജോളി ഭർത്താവിനെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ രഹസ്യവിചാരണ നടത്താൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ ഹർജി സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ജോളിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേകിച്ച് കാരണമില്ലാതെയാണ് രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവു നൽകിയതെന്നും ഇതുമൂലം തന്റെ ജൂനിയർമാർക്കും മാദ്ധ്യമപ്രവർത്തകർക്കും കോടതിയിൽ പ്രവേശിക്കാനാവാത്ത സ്ഥിതിയുണ്ടെന്നും ജോളിയുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ഈ വാദത്തെ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് എതിർത്തു. കോടതിയിലെത്തുമ്പോഴൊക്കെ മാദ്ധ്യമങ്ങൾ തന്നെ പിന്തുടരുകയാണെന്നും കേസുമായി ബന്ധമുള്ളതും ബന്ധമില്ലാത്തതുമായ നിരവധി കാര്യങ്ങൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജോളി സെഷൻസ് കോടതിയിൽ പരാതി നൽകിയിരുന്നതായി അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. തന്റെ സ്വകാര്യത പോലും മാനിക്കുന്നില്ലെന്നും ജോളി പരാതിപ്പെട്ടിരുന്നു. തുറന്ന കോടതിയിലെ വിചാരണ പ്രതിക്കോ സാക്ഷികൾക്കോ ബുദ്ധിമുട്ടാണെന്നു വന്നാലോ മറ്റേതെങ്കിലും കാരണങ്ങൾ ശ്രദ്ധയിൽപെട്ടാലോ ജഡ്ജിക്ക് രഹസ്യ വിചാരണ നടത്താൻ തീരുമാനിക്കാമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ജോളി തന്നെ കോടതിയിൽ പരാതി നൽകിയ സാഹചര്യവും ഹൈക്കോടതി പരിഗണിച്ചു. തുടർന്നാണ് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |