കിളിമാനൂർ: ഈ വേനൽക്കാലത്ത് ചൂടുകൂടുമ്പോൾ ക്ഷീണമകറ്റാൻ അല്പം നാരങ്ങാവെള്ളം കുടിക്കാമെന്നുവച്ചാൽ നടക്കില്ല. വേനൽച്ചൂട് ഉയർന്നതോടെ ചെറുനാരങ്ങയ്ക്കും വില ഏറി. നാലുമാസം മുൻപ് ചില്ലറ വിപണിയിൽ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ, 150 രൂപയോളം ഉയർന്ന് മൂന്നിരട്ടി വിലയായി. തമിഴ്നാട്ടിലെ പുളിയം കുടിയിൽ നിന്നാണ് പ്രധാനമായും ഇപ്പോൾ നാരങ്ങയെത്തുന്നത്. ആന്ധ്രയിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർദ്ധനയ്ക്കു കാരണമായി മൊത്തവ്യാപാരികൾ പറയുന്നത്. ഇന്ധന വില വർദ്ധനയും പഴവർഗങ്ങളുടെ വിലകൂടാൻ കാരണമായിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ചെറുനാരങ്ങയും തണ്ണിമത്തനും മറ്റു പച്ചക്കറികളും കൂടുതലായി വരുന്നത്. ആഭ്യന്തര പച്ചക്കറി ഉത്പാദനം കുറയുകയും ചെയ്തു. അധികം വൈകാതെ ചെറുനാരങ്ങയുടെ വരവ് വർദ്ധിക്കുമെന്നും വില കുറയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ. നാരങ്ങയ്ക്ക് വില കൂടിയതോടെ അച്ചാർ ഉത്പാദനത്തെയും ബാധിച്ചുതുടങ്ങി. ചെറുനാരങ്ങയെ കൂടാതെ തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊള്ളും വില. ജ്യൂസ് പാർലറുകളിൽ തിരക്കേറിയതോടെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന വ്യാപകമാക്കണമെന്ന ആവശ്യവും ഉയർന്നു.
തണ്ണിമത്തനും വിലയേറുന്നു
വേനൽക്കാലത്ത് ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും ഒരാഴചയ്ക്കിടയിൽ വില ഉയർന്നു. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചുരൂപ വരെ കൂടിയിട്ടുണ്ട്. വഴിയോരങ്ങളിൽ ഉൾപ്പെടെ വിവിധ പഴവർഗങ്ങളുടെ വില്പന സജീവമാണെങ്കിലും ദാഹമകറ്റുന്ന ചെറുനാരങ്ങയ്ക്കും തണ്ണിമത്തനുമാണ് ആവശ്യക്കാരേറെയുള്ളത്. ചെറുനാരങ്ങയും തണ്ണിമത്തനും ലഭ്യതക്കുറവില്ലെങ്കിലും ആവശ്യക്കാർ വർദ്ധിച്ചതാണ് വില കൂടാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു. റംസാൻ മാസത്തിൽ ആവശ്യക്കാർ കൂടുമ്പോൾ വില വീണ്ടും ഉയർന്നേക്കും.
പരിശോധനയും വേണം
ജ്യൂസ് പാർലറുകളിൽ ചെറുനാരങ്ങയ്ക്ക് പകരം എസൻസുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. കുപ്പികളിൽ വരുന്ന വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിലും വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും ജ്യൂസുകൾ വിതരണം ചെയ്യുന്നത് രോഗഭീതി ഉയർത്തുന്നുണ്ട്. കുപ്പിവെള്ളത്തിന്റെ സ്രോതസുകളിൽ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വേനലിൽ വരണ്ട് പച്ചക്കറിക്കൃഷി
ഫെബ്രുവരിയിൽ തന്നെ കനത്ത ചൂട് ജില്ലയിൽ ഉയർന്നതോടെ പച്ചക്കറിക്കൃഷി ഉണങ്ങി. തക്കാളി, മുളക്, വഴുതന, വാഴ, ചീര എന്നിവയെ വേനൽ കാര്യമായി ബാധിച്ചു. കൊടും വരൾച്ചയെ അതിജീവിക്കാൻ വെള്ളരിക്കും കഴിയില്ല. ഇതുകാരണം മിക്ക കർഷകരും കൃഷിയിറക്കിയില്ല. കാലാവസ്ഥയിലെ മാറ്റം കാരണം പടവലം ഉൾപ്പെടെയുള്ളവയുടെ വിളവു കുറയുന്നതിനൊപ്പം കായ്കളുടെ ഗുണമേന്മയും കുറയുന്നുണ്ട്. വിലയുള്ള കാലമാണെങ്കിലും വിളവ് കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം മാത്രമാണ് പെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |