തിരുവനന്തപുരം: വിഷുവിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇക്കുറിയും വിപണിയിലെ താരം പ്ലാസ്റ്റിക്ക് കണിക്കൊന്നകളാണ്. കൊവിഡിനു ശേഷമാണ് ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക്ക് കണിക്കൊന്ന എത്തിത്തുടങ്ങിയത്. ആദ്യം വലിയ റോളില്ലായിരുന്നെങ്കിലും ഇപ്പോൾ ആവശ്യക്കാർ ധാരാളമുണ്ട്. പല വലിപ്പത്തിലുള്ള കണിക്കൊന്നകൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരുപിടി കൊന്നയിൽ മൂന്ന് തട്ടുകളിലായി പൂക്കളും 6-7 ഇലകളുമാണുള്ളത്. ഒരുപിടി കൊന്നയ്ക്ക് 29 മുതൽ 55 രൂപ വരെയാണ് വിപണിയിലെ വില. ഇതിൽ തന്നെ വ്യത്യസ്ത നിറങ്ങളിലുള്ള കണിക്കൊന്നകളും ലഭ്യമാണ്. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയാണ് കൂടുതലായി വിറ്റ് പോകുന്നതെന്നാണ് ചാലയിലെ വ്യാപാരികൾ പറയുന്നത്. ഫ്ലാറ്റുകളിലെ താമസക്കാരാണ് ആവശ്യക്കാരിൽ ഏറെയും. എന്നാൽ പ്രായമായവർക്ക് മണമുള്ള ഒറിജിനൽ തന്നെ വേണം. വിഷുവിന് തലേന്നാണ് നഗരത്തിൽ 'ഒറിജിനൽ' കണിക്കൊന്നകൾ വില്പനയ്ക്കായി എത്തിക്കുന്നത്. എന്നാൽ ഒരാഴ്ച മുമ്പുതന്നെ പ്ലാസ്റ്റിക്ക് കണിക്കൊന്ന പൂക്കൾ വിപണിയിലുണ്ട്. ചാല, പാളയം, കിഴക്കേകോട്ട, കരമന, നെടുമങ്ങാട്, പൂജപ്പുര, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് വില്പന നടക്കുന്നത്.
കണിവെള്ളരിയും മത്തനും
വിഷുവിന് കണിയൊരുക്കാനുള്ള കണിവെള്ളരിയും മത്തനും നഗരത്തിന്റെ പലയിടങ്ങളിലും വില്പനയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. കണിവെള്ളരിക്ക് 50 രൂപയും മത്തന് 100 രൂപയുമാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |