തിരുവനന്തപുരം : നാളെ പുലർന്നാൽ വിഷു.അനന്തപുരി കണികാണാനൊരുങ്ങിക്കഴിഞ്ഞു. കണി വിഭവങ്ങളുമായി വിഷുവിപണി സജീവമാണ്. നാടുനീളെ കൊന്ന പൂത്തിട്ടുള്ളതിനാൽ പൂവിന് ക്ഷാമമുണ്ടാവാനിടയില്ല.വേനൽമഴ പലയിടത്തും പൂക്കൾ കൊഴിച്ചതിനാൽ ആ കുറവ് തീർക്കാൻ പ്ളാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിലുണ്ട്.ചാല,പാളയം,കിഴക്കേകോട്ട എന്നിവിടങ്ങളിലെ വിഷു വിപണിക്കാണ് ഉത്സാഹം കൂടുതൽ.വിഷുദിനത്തിലേക്കുള്ള കണിവെള്ളരി കൂടുതലെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്.നാട്ടിൻപുറങ്ങളിൽ നിന്നുള്ള കർഷകരും കണിവെള്ളരി നഗര വിപണിയിലെത്തിക്കുന്നുണ്ട്.കണിതാലത്തിലേക്കുള്ള ചെറിയ മത്തങ്ങകളും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്.കണിത്താലങ്ങളെ സമ്പന്നമാക്കുന്ന ഇനങ്ങളായ മാങ്ങ,ചെറിയ ചക്ക എന്നിവയെല്ലാം വിപണിയിൽ ധാരാളമെത്തിയിട്ടുണ്ട്.
നഗരം നിറയുന്ന കൃഷ്‌ണവിഗ്രഹങ്ങൾ
കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളുടെ വലിയ വിൽപ്പനയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നഗരത്തിൽ നടന്നത്.150 രൂപ മുതൽ 1500 വരെയാണ് പല വലിപ്പത്തിലുള്ള വിഗ്രഹങ്ങളുടെ വില. ഉണ്ണിക്കണ്ണന്റെ ഓമനത്തം തുളുമ്പുന്ന വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ.
കൊന്നപ്പൂക്കൾ വിരിയുന്ന വസ്ത്രങ്ങൾ
പരമ്പരാഗതമായ കേരള സാരിയും ദാവണിയും മുണ്ടും നേര്യതും തന്നെയാണ് വിഷുവിന് സ്ത്രീകൾ തിരഞ്ഞെടുക്കുന്ന വേഷങ്ങൾ.ഈ വസ്ത്രങ്ങളിലെല്ലാം കൊന്നപ്പൂക്കളുടെ പ്രിന്റാണ് പുതിയ ട്രെൻഡ്. കൊന്നപ്പൂ ഡിസൈനുകളുള്ള ചുരിദാറുകൾക്കും വിഷു വിപണിയിൽ ആരാധകരേറെയാണ്.
കണിത്താലത്തിൽ എന്തൊക്കെ ?
നിലവിളക്ക്, ഓട്ടുരുളി, കൃഷ്ണവിഗ്രഹം, നെല്ല്, ഉണക്കലരി,കണിവെള്ളരി,ചക്ക,മാങ്ങ,വാഴ പ്പഴം,നാളികേരം,കൊന്നപ്പൂവ്,നെയ്യ്/നല്ലെണ്ണ,തിരി,കോടിമുണ്ട്,ഗ്രന്ഥം,സ്വർണ്ണം,നാണയങ്ങൾ, വാൽക്കണ്ണാടി,കുങ്കുമം,കണ്മഷി,അടയ്ക്ക,വെറ്റില,കിണ്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |